പ്യോംഗ്യാംഗ്: ഉത്തരകൊറിയ അത്യാധുനിക ആയുധം പരീക്ഷിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.
ഈ ആഴ്ച നടന്ന പരീക്ഷണം ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ നേരിട്ടു വീക്ഷിക്കുകയും ചെയ്തു. അതേസമയം ആയുധത്തിന്റെ വിശദാംശങ്ങളൊന്നും വാർത്താ ഏജൻസി നല്കിയില്ല.
കിമ്മിന്റെ പിതാവ് കിം ജോംഗ് ഇൽ പ്രത്യേകം താത്പര്യമെടുക്കുകയും വികസനത്തിനു നേരിട്ടു നേതൃത്വം നല്കുകയും ചെയ്ത ആയുധമാണിതെന്ന് പറഞ്ഞിട്ടുണ്ട്.
ആയുധത്തിന്റെ വിജയത്തിൽ കിം അതീവ സന്തോഷം പ്രകടിച്ചതായും കെസിഎൻഎ അറിയിച്ചു.
അമേരിക്കയുമായുള്ള ഉത്തരകൊറിയയുടെ ചർച്ചകൾ കാര്യമായ ഫലം കാണാത്ത സാഹചര്യത്തിലാണ് ആയുധപരീക്ഷണ വാർത്ത പുറത്തുവന്നിരിക്കുന്നത്. സന്പൂർണ ആണവനിരായുധീകരണം നടപ്പാക്കാതെ ഉത്തരകൊറിയയ്ക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഇതിൽ കിം വളരെ അസ്വസ്ഥനാണ്.
കിം ഇതിനു മുന്പ് ആയുധപരീക്ഷണം നേരിട്ടു നിരീക്ഷിക്കുന്നത് കഴിഞ്ഞ വർഷം നവംബറിലാണ്. ഹ്വാസോംഗ്-15 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അന്ന് പരീക്ഷിച്ചത്.
ഉത്തരകൊറിയ പുതിയ ആയുധം പരീക്ഷിച്ചു
11:36 PM Nov 16, 2018 | Deepika.com