വാഴക്കുളം: പൈനാപ്പിളിന് കനത്ത വിലയിടിവ്; കർഷകർ പ്രതിസന്ധിയിൽ. ഏറ്റവും മികച്ച ഇനം പച്ച പൈനാപ്പിളിന്റെ ഇന്നലത്തെ വാഴക്കുളം വിപണിവില ശരാശരി 17 രൂപയായിരുന്നു. 19 രൂപയാണ് പഴത്തിന് ലഭിച്ചത്. ഉത്പാദനച്ചെലവ് ചെടിയൊന്നിന് ശരാശരി മുപ്പതു രൂപയോളം വരുമ്പോൾ നിലവിൽ ലഭിക്കുന്ന വില മുടക്കു മുതലിനു പോലും തികയുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ചെടിയൊന്നിൽനിന്ന് ഒന്നര - രണ്ടു കിലോഗ്രാം തൂക്കമുള്ള പൈനാപ്പിളാണ് കർഷകർക്കു ലഭിക്കുന്നത്.
പ്രളയാനന്തരം വിളവു നഷ്ടത്തെത്തുടർന്ന് പൈനാപ്പിളിന്റെ ലഭ്യത കുറവായിരുന്നതിനാൽ താരതമ്യേന ഉയർന്ന വില ലഭിച്ചിരുന്നു. 40-45 രൂപയോളം വില ഉയർന്നതാണ് രണ്ടു മാസത്തിനിടയിൽ പകുതിയിലും താഴെയായി കുറഞ്ഞത്. പുതിയ വിളവെടുപ്പ് ആരംഭിച്ചതോടെ വിപണിയിലേക്കുള്ള ചരക്കുവരവ് ഉയർന്നിട്ടുണ്ട്.
വളം വിലയും പാട്ടത്തുകയും കൂലിയും ഗണ്യമായി വർധിച്ചു. വിപണിയിൽ വരവ് കൂടുന്നതിനനുസരിച്ച് ഉത്പന്നത്തിന് ആവശ്യക്കാർ ഉണ്ടാകുന്നില്ല എന്നതും പൈനാപ്പിൾ കർഷകർക്ക് പ്രതിസന്ധിയാകുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പുകാലം തുടങ്ങിയതിനാൽ ഉത്പന്ന നീക്കവും കുറഞ്ഞിട്ടുണ്ട്.
പൈനാപ്പിളിന്റെ വിപണിവില ഇടിഞ്ഞ് സർക്കാർ ഏർപ്പെടുത്തിയ സംഭരണവിലയിൽ എത്തിയിരിക്കുകയാണിപ്പോൾ. തറവില പ്രഖ്യാപിച്ചിട്ടുള്ള പതിനേഴു രൂപ തന്നെ അപര്യാപ്തമാണെന്ന കർഷകരുടെ മുറവിളിക്ക് ഏറെ പഴക്കമുണ്ട്. ഉത്പാദനച്ചെലവിന് ആനുപാതികമായി നിശ്ചയിച്ചിട്ടുള്ള തറവിലയുടെ തോത് നിലവിലെ സാഹചര്യത്തിൽ ഇരുപത്തിമൂന്നു രൂപയെങ്കിലും ആയി ഉയർത്തണമെന്ന് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വിപണിവില സംഭരണവിലയിൽ എത്തിയതിനാൽ നടുക്കരയിലെ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിൽ അടിയന്തരമായി സംഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കമ്പനി അധികൃതർക്ക് അസോസിയേഷൻ കത്തു നല്കി.
ജോയെൽ നെല്ലിക്കുന്നേൽ
ഉത്തരേന്ത്യ തണുത്തു, ഇവിടെ പൈനാപ്പിളിനു മധുരം കുറഞ്ഞു
10:30 PM Nov 15, 2018 | Deepika.com