കൊച്ചി: മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്ന് ഇന്ന് ആരംഭിക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന്റെ (ജികെഎസ്യു) വിജയം സർക്കാർ ഉറ്റുനോക്കുന്നുവെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സർക്കാരിന്റെ എല്ലാ പിന്തുണയും ധനമന്ത്രി വാഗ്ദാനം ചെയ്തു.
മന്ത്രിയുമായുള്ള അഭിമുഖത്തിൽനിന്ന്...
ഇക്കുറി നികുതിവരവിൽ ഓണം സീസൺ എങ്ങനെ?
സാധാരണ ഏറ്റവും കൂടുതൽ നികുതിവരുമാനം ലഭിക്കുന്നത് ഓണമാസത്തിലാണ്. പക്ഷേ, ഇത്തവണ ഏറ്റവും കുറവു നികുതി ലഭിച്ച മാസമായിപ്പോയി ഓണം. മഴ കഴിഞ്ഞിട്ടും വാണിജ്യമേഖല സ്തംഭിച്ചുനിൽക്കുകയാണ്. പ്രളയം നേരിട്ടു ബാധിച്ചത് ആകെ കടകളുടെ 10 ശതമാനം എണ്ണത്തെയാണ്.
പക്ഷേ, പ്രളയത്തിൽ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും (കൺസ്യൂമർ ഡ്യൂറബിൾസ്) നശിച്ചവർ പകരം വാങ്ങുന്നതാണു പിന്നീടുള്ള മാസങ്ങളിൽ കണ്ടത്. അങ്ങനെ നികുതിയിൽ വർധനയുണ്ടായി. പക്ഷേ, അതു പോര. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കാകെ ഉത്തേജകമാവുന്ന തരത്തിൽ വില്പന നടക്കണം.
സർക്കാർ നടത്തിയ ജികെഎസ്എഫ് എന്തുകൊണ്ടു നിർത്തി?
പത്തു വർഷത്തോളം ജികെഎസ്എഫ് നടത്തിയിരുന്നു. കേരളത്തിന് ഓണത്തിനുശേഷം രണ്ടാം ഷോപ്പിംഗ് സീസൺ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. വിദേശ മലയാളികൾ കേരളം സന്ദർശിക്കുന്ന നവംബർ-ഡിസംബർ മാസങ്ങ ളില് ഷോപ്പിംഗ് ഗ്രാഫ് കുത്തനെ ഉയരാറുണ്ട്. മാത്രമല്ല, ടൂറിസ്റ്റുകളുടെ വരവു പരമാവധിയാകുന്നതും ശബരിമല തീർഥാടനവും ഇതേ കാലത്താണ്. പക്ഷേ ടൂറിസ്റ്റുകൾ ഇവിടെ ഷോപ്പിംഗ് നടത്തുന്നില്ല. മലയാളികളുടെ ഉപഭോഗം മാത്രമാണു കൂടിയത്. ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വന്നപ്പോൾ നിർത്തി.
റവന്യൂ വരുമാനത്തിലെ വർധനയ്ക്ക് ഉപഭോക്തൃരംഗത്തിന്റെ സംഭാവന?
പെട്രോളിയവും മദ്യവും കഴിഞ്ഞാൽ ഏറ്റവുമധികം നികുതിവരുമാനം ഉണ്ടാവേണ്ട മേഖലയാണിത്. കേരളം ഇന്ത്യയിലെതന്നെ ഒന്നാമത് ഉപഭോക്തൃ സംസ്ഥാനമാണ്. വിദേശമലയാളികൾ അയയ്ക്കുന്ന പണം ഈ ഉപഭോഗത്തിൽ പ്രതിഫലിക്കുന്നുണ്ട്. നികുതിവരുമാനം കുറഞ്ഞാൽ കമ്മിയും വർധിക്കും. വികസന പദ്ധതികളെ ബാധിക്കും. വാണിജ്യരംഗത്തിന് ഉത്തേജനം പകരേണ്ടത് അതിനാൽ നാടിന്റെ ആവശ്യംകൂടിയാണ്. മാധ്യമങ്ങൾ അതിനായി മുന്നോട്ടുവന്നത് അഭിനന്ദനാർഹമായ കാര്യമാണ്.
ഡോളറും ഗൾഫിലെ കറൻസികളും ശക്തിപ്പെട്ടത് വാണിജ്യരംഗത്തിന് ശുഭലക്ഷണമല്ലേ?
ഡോളർ, യൂറോ, ദിർഹം, ദിനാർ തുടങ്ങിയവയുടെ മൂല്യവർധന കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിലും വർധന വരുത്തിയിട്ടുണ്ട്. അതു വിപണിയിലെത്തും. അതിനാൽ സർക്കാരിന് ശുഭാപ്തിവിശ്വാസമാണുള്ളത്.
വ്യാപാരം ചൂടുപിടിക്കട്ടെ, പിന്തുണയ്ക്കാം: തോമസ് ഐസക്
11:04 PM Nov 14, 2018 | Deepika.com