ന്യൂഡൽഹി: പ്രാദേശിക സമഗ്ര സാന്പത്തിക കൂട്ടായ്മ (ആർസിഇപി) കരാർ ഇക്കൊല്ലമില്ല. അടുത്ത വർഷത്തേക്ക് കരാറിൽ ധാരണ ഉണ്ടാക്കാൻ ശ്രമിക്കാം എന്നാണു പുതിയ തീരുമാനം. സിംഗപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ഇന്ത്യയിൽനിന്ന് വാണിജ്യ-വ്യവസായമന്ത്രി സുരേഷ് പ്രഭു പങ്കെടുത്തു.
പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യയും ചൈനയും ജപ്പാനും ദക്ഷിണകൊറിയയും ഓസ്ട്രേലിയയും ന്യൂസിലൻഡും ചേരുന്നതാണ് ആർസിഇപി. ഇന്ത്യയും ഓസ്ട്രേലിയയും ഇന്തോനേഷ്യയും അടുത്ത വർഷം തെരഞ്ഞെടുപ്പ് ഉള്ളതിനാൽ കരാർ ഒപ്പുവയ്ക്കാൻ ഉത്സാഹമെടുക്കുന്നില്ല. ഓരോരുത്തരും എത്രമാത്രം വിട്ടുവീഴ്ച ചെയ്യണമെന്നതിലും ധാരണയായിട്ടില്ല. മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും കരാർ വൈകിക്കാമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യയാണ് കരാർ അടുത്ത വർഷം രണ്ടാം പകുതിയിലേക്ക് നീട്ടാമെന്ന് ആദ്യം നിർദേശിച്ചത്.
കേന്ദ്രത്തിലെ പല മന്ത്രാലയങ്ങൾക്കും പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾക്കും ആർസിഇപിയിൽ താത്പര്യമില്ല. കരാർ നടപ്പായാൽ തുടക്കത്തിൽതന്നെ 25,000 കോടി രൂപയുടെ കസ്റ്റംസ് വരുമാനം നഷ്ടമാകും. ഇതു രണ്ടു മൂന്നു വർഷംകൊണ്ട് ഇരട്ടിയാകും. അത്രവലിയ നഷ്ടം കേന്ദ്രബജറ്റിനു താങ്ങാനാവില്ല. മേക്ക് ഇൻ ഇന്ത്യ മുദ്രാവാക്യവും പ്രചാരണവും അപ്രസക്തമാക്കുന്നതാണ് ആർസിഇപി എന്നും വിമർശനമുണ്ട്.
അഞ്ചുവർഷം മുൻപ് ആരംഭിച്ച ആർസിഇപിയെപ്പറ്റി കർഷകരും ചെറുകിട വ്യവസായികളും മുൻപേതന്നെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈന ഒഴികെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയിൽ 90 ശതമാനവും ചൈനയിൽനിന്നുള്ളതിൽ 80 ശതമാനവും ഡ്യൂട്ടിരഹിതമാക്കാനാണ് കരാർ വിഭാവനം ചെയ്യുന്നത്.
ആർസിഇപി കരാർ വൈകും
11:04 PM Nov 14, 2018 | Deepika.com