കൊച്ചി: കയറ്റുമതി ലക്ഷ്യമിട്ടു കേരളത്തിൽ നാരൻ ചെമ്മീൻ കൃഷി ചെയ്യാൻ സ്വിറ്റ്സർലൻഡും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്)യും ധാരണയായി. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാദക വിപണന ശൃംഖലയായ കൂപ്പുമായി സഹകരിച്ചാണു കുഫോസ് പദ്ധതി നടപ്പാക്കുക.
ഇന്ത്യൻ സീ ഫുഡ് എക്സ്പോർട്ട് അസോസിയേഷൻ തെരഞ്ഞെടുക്കുന്ന മത്സ്യകർഷകർ വഴിയാണ് ജൈവ മാർഗത്തിൽ ചെമ്മീൻകൃഷി ചെയ്യുക. ചെമ്മീൻ കുഞ്ഞുങ്ങൾ, പരിശീലനം, മത്സ്യക്കുളം സജ്ജീകരിക്കാനുള്ള സാങ്കേതികവിദ്യ എന്നിവ കുഫോസ് നല്കും. ഇതിന്റെ മുന്നോടിയായി മാതൃകാ നാരൻ ചെമ്മീൻ കൃഷി ഫാം കുഫോസ് കാന്പസിൽ പ്രവർത്തന ക്ഷമമാക്കുമെന്നു കുഫോസ് രജിസ്ട്രാർ ഡോ. വി.എം. വിക്ടർ ജോർജ് അറിയിച്ചു.
ഇന്ത്യൻ സീ ഫുഡ് അസോസിയേഷന്റെ അഫിലിയേഷനോടെ കൊച്ചിയിലെ സംസ്കരണ ഫാക്ടറികളിൽ സംസ്കരിച്ച ശേഷമാണു കയറ്റുമതി ചെയ്യുക. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചാലുടൻ ഇതു സംബന്ധിച്ച ത്രികക്ഷി ധാരണാപത്രം ഒപ്പുവയ്ക്കും.
കൂപ്പിനെ പ്രതിനിധീകരിച്ച് ഡയറക്ടർ റോളഡ് ഫ്രഫൽ, ഗർഹാഡ് സർലട്ടർ, ദീപ ന്യൂവർ എന്നിവരും കുഫോസിനെ പ്രതിനിധീകരിച്ചു രജിസ്ട്രാർ വി.എം. വിക്ടർ ജോർജ്, ഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി. ശങ്കർ, എമിനൻസ് പ്രഫസർ ഡോ. കെ. ഗോപകുമാർ, ഡീൻ ഡോ.എം.എസ്. രാജു, അക്വാക്കൾച്ചർ വിഭാഗം മേധാവി ഡോ. കെ. ദിനേഷ്, ഇന്ത്യൻ സീ ഫുഡ് എക്സ്പോർട്ട് അസോസിയേഷൻ പ്രസിഡന്റ് അലക്സ് നൈനാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നാരൻ ചെമ്മീൻ കടൽ കടക്കും
11:00 PM Nov 14, 2018 | Deepika.com