കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയപ്രതിസന്ധി കൂടുതൽ രൂക്ഷമായി. പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിപദത്തിൽ അവരോധിച്ച മഹിന്ദ രാജപക്സെ ഇന്നലെ പാർലമെന്റിൽ നടന്ന അവിശ്വാസ വോട്ടിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്താക്കപ്പെട്ട വിക്രമസിംഗെയുടെ യുഎൻപി പാർട്ടിയാണു പ്രമേയം അവതരിപ്പിച്ചത്.
തന്റെ സർക്കാർ പുനഃസ്ഥാപിക്കപ്പെട്ടതായി വിക്രമസിംഗെ അവകാശപ്പെട്ടു. എന്നാൽ, അവിശ്വാസപ്രമേയം നിയമവിരുദ്ധമായിരുന്നെന്നും രാജപക്സെ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ പറഞ്ഞു.
പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് സിരിസേനയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിറ്റേന്ന് സ്പീക്കർ കാരു ജയസൂര്യ സമ്മേളനം വിളിച്ചുചേർക്കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിൽ നടന്ന ശബ്ദവോട്ടെടുപ്പിനെ 225 അംഗങ്ങളിൽ ഭൂരിപക്ഷവും പിന്താങ്ങിയെന്ന് സ്പീക്കർ അവകാശപ്പെട്ടു. രാജപക്സെയുടെ പാർട്ടിക്കാർ സഭാ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും സ്പീക്കർ വകവച്ചില്ല. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്പ് രാജപക്സെ സഭ വിട്ടു.
രാജപക്സെയുടെ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി 122 പേർ ഒപ്പിട്ട പ്രമേയം പ്രസിഡന്റിന് അയച്ചുകൊടുത്തതായും തുടർനടപടികൾ സ്വീകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
സഭയുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനെ പോലീസും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും അനുസരിക്കരുതെന്നു വിക്രമസിംഗെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സിരിസേന നവംബർ ഒന്പതിനു വിക്രമസിംഗെയെ പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്താക്കിയതോടെയാണ് ലങ്കയിൽ രാഷ്ട്രീയപ്രതിസന്ധി ആരംഭിക്കുന്നത്. പുതിയ പ്രധാനമന്ത്രി രാജപക്സെയ്ക്കു കുതിരക്കച്ചവടം നടത്തി ഭൂരിപക്ഷം തികയ്ക്കാനുള്ള സമയം ലഭിക്കുന്നതിനുവേണ്ടി പാർലമെന്റ് മരവിപ്പിക്കാനും പ്രസിഡന്റ് മുതിർന്നു. എന്നാൽ വിചാരിച്ചപോ ലെ ഭൂരിപക്ഷം ഒപ്പിക്കാനായില്ല. തുടർന്ന് സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി ആദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഇതിനെതിരേ വിക്രമസിംഗെയും കൂട്ടരും സുപ്രീംകോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയായിരുന്നു.
രാജപക്സെ സർക്കാരിനെ അംഗീകരിക്കാൻ ചൈന മാത്രമാണു മുതിർന്നത്. യുഎസും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ ശക്തികൾ സിരിസേനയുടെ നടപടിയെ വിമർശിച്ചു.
രാജപക്സെ അവിശ്വാസത്തിൽ തോറ്റു
10:46 PM Nov 14, 2018 | Deepika.com