ദുബായ്/മുംബൈ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത നിലപാട് ക്രൂഡ് ഓയിൽ വില കുത്തനേ ഇടിച്ചു. ക്രൂഡ് ഉത്പാദനം കുറയ്ക്കുമെന്ന സൗദി പ്രഖ്യാപനത്തിനെതിരേയാണു ട്രംപ് രംഗത്തുവന്നത്. ഉത്പാദനം കുറയ്ക്കുമെന്ന പ്രഖ്യാപനത്തത്തുടർന്ന് വീപ്പയ്ക്ക് 71 ഡോളറിലെത്തിയ ബ്രെന്റ് ക്രൂഡ് വില ഇന്നലെ 69 ഡോളറിനു താഴെയായി. ഡബ്ല്യുടിഐ ഇനം ക്രൂഡ് വില 59 ഡോളറിനു താഴെയെത്തി.
ക്രൂഡ് വില കൂടിയപ്പോൾ തിങ്കളാഴ്ച താഴോട്ടു പോയ ഓഹരിവിലകൾ ഇന്നലെ കയറി. സെൻസെക്സും നിഫ്റ്റിയും 0.95 ശതമാനം വീതം കയറി. തലേന്നത്തെ താഴ്ചയോടടുത്തുവന്നു ഇന്നലത്തെ ഉയർച്ച.
സൗദി അറേബ്യക്കും ഒപെകി(പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന)നും ട്വിറ്ററിലൂടെയാണു ട്രംപ് മുന്നറിയിപ്പു നല്കിയത്. ""സൗദി അറേബ്യയും ഒപെകും ഉത്പാദനം കുറയ്ക്കില്ലെന്നു പ്രതീക്ഷിക്കാം. ലഭ്യതവച്ചു നോക്കിയാൽ എണ്ണവില ഇന്നത്തേതിലും ഗണ്യമായി കുറവാകണം''-ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനു പെട്ടെന്നുതന്നെ എണ്ണവിലയിൽ പ്രതികരണവും ഉണ്ടായി.
ഉത്പാദനം കുറച്ച് വില കൂട്ടാൻ നടപടിയുണ്ടാകണമെന്നു കഴിഞ്ഞദിവസം സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ ആദ്യം ഉത്പാദനം കുറയ്ക്കൽ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന.
ട്രംപ് ചൂടായി; എണ്ണവില ഇടിഞ്ഞു
11:26 PM Nov 13, 2018 | Deepika.com