മുംബൈ: ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ മുന്നറിയിപ്പ് ക്രൂഡ് വില വർധിപ്പിച്ചു. രൂപ താണു, ഓഹരികളും താണു.
ബ്രെന്റ് ഇനം ക്രൂഡിന്റെ വില വീപ്പയ്ക്ക് 70 ഡോളറിനു താഴോട്ടുനീങ്ങിയ സഹചര്യത്തിലാണു സൗദിയുടെ മുന്നറിയിപ്പ്. അബുദാബിയിൽ നടന്ന ഒരു ഊർജ കോൺഫറൻസിലാണ് സൗദി എണ്ണമന്ത്രി ഖാലിദ് അൽ ഫാലിഹിന്റെ മുന്നറിയിപ്പ്. പ്രമുഖ എണ്ണ ഉത്പാദകരാജ്യങ്ങൾ അതിൽ പങ്കെടുത്തു. പ്രതിദിനം 10 ലക്ഷം വീപ്പ കണ്ട് ഉത്പാദനം കുറയ്ക്കാനാണു സൗദി നിർദേശിച്ചത്. തങ്ങൾ ഉത്പാദനം പ്രതിദിനം അഞ്ചു ലക്ഷം വീപ്പ കണ്ടു കുറച്ചുകൊള്ളാമെന്നും അൽ ഫാലിഹ് പറഞ്ഞു. യുഎഇയുടെ എണ്ണമന്ത്രി സുഹൈൽ അൽ മസ്റൂയിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
ഡിസംബർ ആദ്യം വിയന്നയിൽ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) സമ്മേളിച്ച് ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനമെടുക്കും. ജനുവരിയിലാണ് ഉത്പാദനം കുറയ്ക്കുക.
സൗദി മുന്നറിയിപ്പ് ബ്രെന്റ് ഇനം ക്രൂഡിന്റെ വില 70.18ൽനിന്ന് 71.8 ലേക്ക് ഉയർത്തി. പിന്നീട് അല്പം താണെങ്കിലും 71 ഡോളറിനു മുകളിലാണ്.
ക്രൂഡ് വില വർധന ഇന്ത്യൻ ഓഹരികൾക്കും രൂപയ്ക്കും തിരിച്ചടിയായി. ഡോളർ രാവിലെ 73.05 രൂപ വരെ കയറിയിട്ട് 72.89 രൂപയിൽ ക്ലോസ് ചെയ്തു. തലേ വ്യാപാരദിനത്തേക്കാൾ 39 പൈസ കൂടുതൽ.
കഴിഞ്ഞയാഴ്ച രൂപ നേട്ടമുണ്ടാക്കിയത് താത്കാലിക ആശ്വാസം മാത്രമാണെന്നും ക്രൂഡ് വിലയിലാണു രൂപയുടെ ഭാവി എന്നും ഇന്നലത്തെ ചലനങ്ങൾ തെളിയിച്ചു.
ഓഹരി വിപണിയും ക്രൂഡ് വില കൂടുന്നതിലെ ആശങ്ക പ്രകടിപ്പിച്ചു. സൂചികകൾ ഒരു ശതമാനത്തോളം താഴോട്ടുപോയി. സെൻസെക്സ് രാവിലെ നന്നായി കയറിയശേഷമാണ് ഇടിഞ്ഞത്. 35,333.22 വരെ കയറിയിട്ട് 34,756.88 വരെ താണു. ഒടുവിൽ 0.98 ശതമാനം ഇടിവിൽ 34812.99ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 103 പോയിന്റ് (0.97 ശതമാനം) താണ് 10,482.2ൽ ക്ലോസ് ചെയ്തു.
ക്രൂഡ് വില കൂടി, രൂപയും ഓഹരികളും കിതച്ചു
11:20 PM Nov 12, 2018 | Deepika.com