കൊളംബോ: ശ്രീലങ്കയിൽ വീണ്ടും രാഷ്്ട്രീയ മലക്കംമറിച്ചിൽ. പ്രസിഡന്റ് മൈത്രിപാല സിരിസേന നേതൃത്വം നൽകുന്ന ശ്രീലങ്കൻ ഫ്രീഡം(എസ്എൽഎഫ്പി) പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച് രാജപക്സെ ശ്രീലങ്കാ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. എസ്എൽഎഫ്പിയിലെ 44 എംപിമാർകൂടി രാജപക്സെ യോടൊപ്പം പീപ്പിൾ സ് പാർട്ടി യിൽ ചേർന്നിട്ടുണ്ട്. 1951ൽ രാജപക്സെയുടെ പിതാവ് ഡോൺ ആൽവിൻ രാജപക്സെ സ്ഥാപിച്ച പാർട്ടിയാണ് ഇപ്പോൾ സിരിസേന നേതൃത്വം നൽകുന്ന എസ്എൽ എഫ്പി.
അഞ്ചു ദശകത്തെ ബന്ധം വെട്ടിമുറിച്ച രാജപക്സെ ശ്രീലങ്കാ പീപ്പിൾസ് പാർട്ടി ബാനറിൽ ജനുവരി അഞ്ചിലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കഴിഞ്ഞവർഷം രാജപക്സെയുടെ അനുയായികൾ തന്നെയാണ് ശ്രീലങ്കാ പീപ്പിൾസ് പാർട്ടി(എസ്എൽപിപി)രൂപീകരിച്ചത്. ഫെബ്രുവരിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ഈ പാർട്ടി വൻ മുന്നേറ്റമുണ്ടാക്കി.
2005 മുതൽ ഒരു ദശകം ശ്രീലങ്കൻ പ്രസിഡന്റായിരുന്ന രാജപക്സെയാണ് എൽടിടിഇയെ പരാജയപ്പെടുത്തി ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചത്. എന്നാൽ 2015ലെ തെരഞ്ഞെടുപ്പിൽ രാജപക്സെയ്ക്ക് എതിരേ അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ സിരിസേന തിരിയുകയും പ്രതിപക്ഷ നേതാവ് വിക്രമസിംഗെയുടെ യുഎൻപിയുടെ സഹായത്തോടെ വിജയിച്ച് പ്രസിഡന്റാവുകയും ചെയ്തു.
വിക്രമസിംഗെ പ്രധാനമന്ത്രിയും സിരിസേന പ്രസിഡന്റുമായുള്ള ഭരണം നയപരമായ അഭിപ്രായ വ്യത്യാസങ്ങൾ മൂലം പ്രതിസന്ധിയിലായി. സാന്പത്തിക, സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ചായിരുന്നു കൂടുതൽ ഭിന്നത. ഒടുവിൽ കഴിഞ്ഞ മാസം 26ന് വിക്രമസിംഗെയെ പിരിച്ചുവിട്ട് രാജപക്സെയെ വീണ്ടും പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചു.
കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം തികയ്ക്കാൻ ഈ മാസം 16 വരെ പാർലമെന്റ് മരവിപ്പിക്കുകയും ചെയ്തു. പിന്നീട് സമ്മർദത്തിനു വഴങ്ങി 14നു പാർലമെന്റ് സമ്മേളനം ചേരാൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏതാനും എംപിമാരെ കൂറുമാറ്റിയെങ്കിലും 225 അംഗപാർലമെന്റിൽഭൂരിപക്ഷത്തിന് ആവശ്യമായ 113 എംപിമാരുടെ പിന്തുണ കിട്ടില്ലെന്നു വ്യക്തമായതിനെത്തുടർന്നു സിരിസേന പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.
സിരിസേനയുടെ പാർട്ടിയുമായി ബന്ധം വിച്ഛേദിച്ച് രാജപക്സെ
12:46 AM Nov 12, 2018 | Deepika.com