പാരീസ്: സ്വരാജ്യസ്നേഹത്തിനു നേർവിപരീതമായ ദേശീതാ വാദത്തെ ചെറുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ലോകനേതാക്കളെ ആഹ്വാനം ചെയ്തു. മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും വേണ്ടില്ല, സ്വന്തം താത്പര്യം നടപ്പാക്കണമെന്നു ശഠിക്കുന്നത് ധാർമിക മൂല്യങ്ങളെ തുടച്ചുനീക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
180 ലക്ഷം പേരുടെ ജീവനെടുത്ത ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് സഖ്യകക്ഷികളും എതിരാളിയായ ജർമനിയും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ നൂറാം വാർഷികാചരണത്തോടനുബന്ധിച്ച് പാരീസിലെ ആർക് ഡി ട്രയംഫിൽ അജ്ഞാത ഭടന്റെ സ്മാരകത്തിനു മുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ ആതിഥ്യം വഹിച്ചു സംസാരിക്കുകയായിരുന്നു മക്രോൺ.
1918 നവംബർ ഒന്നിനു രാവിലെ 11നാണു (പതിനൊന്നാം മാസം പതിനൊന്നാം തിയതി പതിനൊന്നാം മണിക്കൂർ) കരാർ ഒപ്പിട്ടത്. എന്നാൽ യുദ്ധം ഔപചാരികമായി അവസാനിച്ചത് പിറ്റേവർഷത്തെ വേഴ്സയ് ഉടന്പടിയോടെയാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂടോ എന്നിവരടക്കം എഴുപതോളം രാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്.
ട്രംപും പുടിനും പ്രത്യേകം പ്രത്യേകമായിട്ടാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ട്രംപിന്റെ കാറിനു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ച ഫെമിനിസ്റ്റ് സംഘടനാ പ്രവർത്തകരെ പോലീസ് പിടികൂടി.
ഫ്രാൻസിലെയും സഖ്യകക്ഷികളിലെയും 3,400 വിമുക്തഭടന്മാരും പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സംഗീത പരിപാടികൾ അവതരിപ്പിച്ചു.
ദേശീയതാ വാദത്തിനെതിരേ ആഞ്ഞടിച്ച് മക്രോൺ
12:46 AM Nov 12, 2018 | Deepika.com