ഇസ്താംബൂൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകൾ സൗദി, യുഎസ്, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ രാജ്യങ്ങൾക്കു കൈമാറിയതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ. ഖഷോഗിയുടെ ഘാതകനെ സൗദിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഖഷോഗിയുടെ മൃതദേഹത്തിനായുള്ള അന്വേഷണം തുർക്കി പോലീസ് അവസാനിപ്പിച്ചു. ക്രിമിനൽ അന്വേഷണം തുടരും.
സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിമർശകനായിരുന്ന ഖഷോഗി, യുഎസിലേക്കു കടന്ന് വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിൽ എഴുതിവരുകയായിരുന്നു. വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനായി ഒക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ അദ്ദേഹം കൊല്ലപ്പെട്ടു. മൃതദേഹം കണ്ടെത്താനായിട്ടില്ല.
മൃതദേഹം ആസിഡ് ഒഴിച്ചു നശിപ്പിച്ചുവെന്നാണ് നിഗമനം. ഇസ്താംബൂളിലെ സൗദി കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ആസിഡിന്റെ അശം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. കോൺസുലേറ്റിന്റെ തൊട്ടടുത്താണ് വസതി.
ഖഷോഗി കൊല്ലപ്പെട്ടുവെന്ന ആരോപണം ഏറെ വൈകിയാണ് സൗദി അംഗീകരിച്ചത്. 18 പേർ സൗദിയിൽ അറസ്റ്റിലായിട്ടുണ്ട്.
ഖഷോഗി: സൗദിക്കും യുഎസിനും തെളിവുകൾ കൈമാറിയെന്നു തുർക്കി
11:05 PM Nov 10, 2018 | Deepika.com