കൊച്ചി: സംസ്ഥാനത്തു നിക്ഷേപം നടത്താനെത്തുന്നവർക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് ഇൻഫോ പാർക്കിൽ ലുലു സൈബർ ടവർ രണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നവകേരളം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണു കേരളം. അതിനു സഹായിക്കാൻ കഴിയുന്നവർ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. നിക്ഷേപം നടത്താൻ പ്രാപ്തിയുള്ളവർ അവരാൽ കഴിയുന്നതുപോലെ അക്കാര്യം ചെയ്താൽ കേരളത്തിന്റെ വികസനത്തിനു മുതൽക്കൂട്ടാകും. നിക്ഷേപം നടത്താനെത്തുന്നവർക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ അതു പരിഹരിക്കാൻ മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ നേരിട്ടു ബന്ധപ്പെടാം. ചില കാര്യങ്ങളിലുള്ള മുൻധാരണകളും എതിർപ്പുകളും മനസിലെ തടസങ്ങളും മാറ്റിയാൽ നവകേരളസൃഷ്ടി സാധ്യമാകും.
കേരളത്തിലെ ഐടി പാർക്ക് വിസ്തൃതി ഇപ്പോൾ 1.3 കോടി ചതുരശ്ര അടിയാണ്. ഇത് 2.3 കോടി ചതുരശ്ര അടിയാക്കി മാറ്റുകയാണു ലക്ഷ്യം. ഇതോടെ രണ്ടര ലക്ഷം പേർക്ക് കൂടുതൽ തൊഴിലവസരം ഐടി മേഖലയിലുണ്ടാക്കാൻ കഴിയും. ഇൻഫോ പാർക്കിന്റെ വളർച്ചയിലും ഐടി വികസനരംഗത്തും ഒരു നാഴികക്കല്ലാണു ലുലു സൈബർ ടവർ. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു നവകേരളം യാഥാർഥ്യമാക്കുന്നതിനുള്ള മികച്ച തുടക്കമാണു ലുലു ഗ്രൂപ്പ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിമിഷംപ്രതി നവീകരിക്കപ്പെട്ടു സൂപ്പർ സോണിക് യുഗത്തിലൂടെ മുന്നോട്ടു കുതിക്കുന്ന ഐടി മേഖലയിൽ ഈ മാറ്റത്തിനൊപ്പം മുന്നോട്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ പിന്തള്ളപ്പെട്ടു പോകുമെന്നു ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. യുഎഇ കോണ്സുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, എംപിമാരായ കെ.വി. തോമസ്, വി. മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എംഎൽഎമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, എൽദോ ഏബ്രഹാം, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ എം.ടി. ഓമന, ഐടി പാർക് സിഇഒ ഋഷികേശ് നായർ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി നന്ദി തുടങ്ങിയവർ പ്രസംഗിച്ചു.
മുതൽമുടക്ക് 400 കോടി
400 കോടി രൂപ മുതൽമുടക്കിലാണു കെട്ടിടം നിർമിച്ചിട്ടുള്ളത്. 20 നിലകളുള്ള കെട്ടിടത്തിൽ 15 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് ഉപയോഗത്തിനായുള്ളത്. ഒരു നിലയിൽ ആയിരത്തോളം പേർക്ക് തൊഴിൽ ചെയ്യാവുന്ന തരത്തിൽ 11 നിലകളിലായി 11,000 മുതൽ 13,000 പേർക്കുവരെ തൊഴിൽ ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. താഴെയുള്ള എട്ടു നിലകളിൽ കാർപാർക്കിംഗ് സൗകര്യമുണ്ട്. ഒരേസമയം 1400 കാറുകൾ പാർക്ക് ചെയ്യാം.
നിക്ഷേപം നടത്താൻ എത്തുന്നവർക്കു സംരക്ഷണം ഉറപ്പാക്കും: മുഖ്യമന്ത്രി
10:58 PM Nov 10, 2018 | Deepika.com