വാഷിംഗ്ടൺ: കറൻസി റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും ഇന്ത്യയുടെ സാന്പത്തികവളർച്ചയെ പിന്നോട്ടടിച്ചെന്നു ഡോ. രഘുറാം രാജൻ. ഇപ്പോഴത്തെ ഏഴു ശതമാനം വളർച്ചനിരക്ക് രാജ്യത്തിന്റെ ആവശ്യത്തിനു മതിയാകുന്നതല്ലെന്നും മുൻ റിസർവ് ബാങ്ക് ഗവർണറായ രാജൻ പറഞ്ഞു. ബെർക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ ‘ഇന്ത്യയുടെ ഭാവി’ എന്ന വിഷയത്തിൽ ഭട്ടാചാര്യ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തുടർച്ചയായ രണ്ട് (കറൻസി റദ്ദാക്കലും ജിഎസ്ടിയും) ആഘാതങ്ങൾ ഇന്ത്യയുടെ വളർച്ചയിൽ സാരമായ തിരിച്ചടി നല്കി. ആഗോള സന്പദ്ഘടന വളരുന്ന സമയത്താണ് ഇന്ത്യ വളർച്ചയിൽ പിന്നോട്ടുപോയത്. അതുവരെയുള്ള നാലുവർഷം (2012-16) ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട വളർച്ച കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ഏഴു ശതമാനം വളർച്ച പഴയ മൂന്നു-മൂന്നര ശതമാനം വളർച്ചപോലെയാണ്. 1960 കളിലെ 3-3.5 ശതമാനം വളർച്ചയെ ഹിന്ദുവളർച്ച നിരക്ക് എന്നാണു വിളിച്ചിരുന്നത്. ഇപ്പോൾ ഏഴു ഹിന്ദുനിരക്കായിരിക്കുന്നു. ഏഴു ശതമാനം വളർച്ച തൊഴിൽ വിപണിയിലേക്ക് ഓരോ വർഷവും വരുന്നവർക്കു വേണ്ടത്ര തൊഴിൽ ഉണ്ടാക്കാൻ പര്യാപ്തമല്ല.
ബാങ്കുകളുടെ കിട്ടാക്കടപ്രശ്നം ഗുരുതരമാണ്. മൊത്തം ശുദ്ധീകരിച്ചാലേ ഇന്ത്യൻ ബാങ്കുകൾ കരുത്തു നേടൂ: രാജൻ പറഞ്ഞു.
അടിസ്ഥാനസൗകര്യമേഖല വേഗം നവീകരിക്കണം. ആ മേഖലയാണു വളർച്ച കൊണ്ടുവരുന്നത്. ഊർജമേഖല ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. ഉത്പാദിപ്പിച്ച വൈദ്യുതി യഥാർഥ ആവശ്യക്കാർക്കു കിട്ടുന്നു എന്നുറപ്പുവരുത്തണം. ബാങ്കുകളിലെ ശുദ്ധികലശവും ഇതോടൊപ്പം വേണം: രാജൻ നിർദേശിച്ചു.
രാജ്യത്തെ ഭരണം അമിതമായി കേന്ദ്രീകരിച്ചുപോയെന്നും അദ്ദേഹം വിമർശിച്ചു. തീരുമാനങ്ങൾ ഒരിടത്തു മാത്രം എടുക്കുന്നതു ശരിയല്ല. അതു വളർച്ചയെ ബാധിക്കും: അദ്ദേഹം മുന്നറിയിപ്പു നല്കി.
നോട്ട് റദ്ദാക്കലും ജിഎസ്ടിയും വളർച്ചയെ ബാധിച്ചു: രാജൻ
10:58 PM Nov 10, 2018 | Deepika.com