മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിൽ സോമാലിയൻ സ്വദേശി കാറിനു തീയിടുകയും മൂന്നു പേരെ കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. കുത്തേറ്റവരിൽ ഒരാൾ മരിച്ചു. അക്രമി പോലീസിന്റെ വെടിയേറ്റു മരിച്ചു. തിരക്കേറിയ നഗരവീഥിയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
തീവ്ര വാദി ആക്രമണമായിട്ടാണു പരിഗണിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അക്രമി നേരത്തേമുതൽ പോലീസ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാളായിരുന്നുവെന്നു വിക്ടോറിയ പോലീസ് ചീഫ് കമ്മീഷണർ ഗ്രഹാം ആസ്റ്റൺ പറഞ്ഞു.
സോമാലിയയിൽ നിന്ന് 1990കളിൽ ഓസ്ട്രേലിയയിൽ എത്തിയ ഈ മുപ്പത്തൊന്നുകാരൻ ഏറെനാളായി മെൽബൺ പ്രാന്തത്തിലായിരുന്നു താമസം. കാറിനു തീപിടിച്ചെന്നറിഞ്ഞാണു പോലീസ് എത്തിയത്. മൂന്നു പേരെ കുത്തിയ അക്രമി പോലീസിനെയും ആക്രമിക്കാൻ ഒരുന്പെട്ടപ്പോഴാണ് പോലീസ് വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ റോയൽ മെൽബൺ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.
ഐഎസിനെതിരേ പോരാടുന്ന മുന്നണിയിൽ അംഗമായ രാജ്യത്തിലെ പൗരന്മാരെ ലക്ഷ്യമിട്ടാണു തങ്ങൾ ആക്രമണം നടത്തിയതെന്ന് അമാക്വ് വാർത്താ ഏജൻസിയിലൂടെ നൽകിയ കുറിപ്പിൽ ഐഎസ് വ്യക്തമാക്കി.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഐഎസിനെതിരേ പോരാടുന്ന യുഎസ് സഖ്യത്തിൽ ഓസ്ട്രേലിയൻ ഭടന്മാരുമുണ്ട്. ഇത്തരം ഭീകരാക്രമണങ്ങൾ കൊണ്ട് ഓസ്ട്രേലിയയെ മുട്ടുകുത്തിക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറീസൺ പറഞ്ഞു.
മെൽബണിൽ കത്തിയാക്രമണം; ഒരു മരണം, പിന്നിൽ ഐഎസ്
12:30 AM Nov 10, 2018 | Deepika.com