വാഷിംഗ്ടൺ ഡിസി: എച്ച്-1ബി വീസ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്ത് എത്തിക്കുകയാണ് ഉദ്ദേശ്യമെന്ന് വൈറ്റ്ഹൗസിലെ നയ ഏകോപനത്തിനുള്ള ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ക്രിസ് ലിഡൽ വ്യക്തമാക്കി.
വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികൾക്ക് പുറംജോലിക്കരാർ നല്കാനുള്ള ഏർപ്പാട് മാത്രമാണ് ഇപ്പോൾ എച്ച്-1ബി വീസ പദ്ധതിയെന്ന് ലിഡൽ ചൂണ്ടിക്കാട്ടി. വിദഗ്ധ തൊഴിലാളികൾ അമേരിക്കയിൽ തുടരണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ ആഗ്രഹം. പക്ഷേ അമേരിക്കയിലേക്കു കുടിയേറുന്നവർക്കു യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള കുടിയേറ്റമാണ് എച്ച്-1ബി പദ്ധതിയെന്ന് ലിഡൽ കൂട്ടിച്ചേർത്തു.
പുതിയ നിർദേശങ്ങൾ യുഎസ് കുടിയേറ്റ പൗരത്വവകുപ്പ് ജനുവരിയിൽ അവതരിപ്പിച്ചേക്കും. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള വിദഗ്ധ തൊഴിലാളികൾ ഏറെ മോഹിക്കുന്നതാണ് എച്ച്-1ബി വീസ. അമേരിക്കയിലെ ഇന്ത്യൻ ഐടി കന്പനികളും ഇന്ത്യൻ വംശജർ നടത്തുന്ന ചെറുകിട കരാർ കന്പനികളും എച്ച്-1ബി വീസക്കാരുടെ സേവനം വലുതായി പ്രയോജനപ്പെടുത്തുന്നു. പുതിയ നിർദേശങ്ങൾ ഇന്ത്യക്കാരെയും കന്പനികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
എച്ച്-1ബി വീസ ചട്ടങ്ങൾ മാറ്റാൻ ആലോചന
12:30 AM Nov 10, 2018 | Deepika.com