ലോസ് ആഞ്ചലസ്: ദക്ഷിണ കലിഫോർണിയയിലെ തൗസൻഡ് ഓക്സ് നഗരത്തിലെ ബാറിൽ ബുധനാഴ്ച രാത്രി അക്രമി നടത്തിയ വെടിവയ്പിൽ പോലീസ് ഓഫീസർ ഉൾപ്പെടെ 12 പേർ മരിച്ചു. അക്രമിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്തൊ ന്പതുകാരനായ അക്രമി സ്വയംവെടിവച്ച് ജീവനൊടുക്കിയതാണെന്നു കരുതുന്നു.
ഒരു ഡസനോളം പേർക്ക് പരിക്കേറ്റെന്നു പോലീസ് അറിയിച്ചു. ഇതു ഭീകരാക്രമണമാണോ എന്ന കാര്യം അന്വേഷിക്കുമെന്നു വെന്റുരാ കൗണ്ടി ഷെരീഫ് ജഫ് ഡീൻ പറഞ്ഞു.
തൗസൻഡ് ഓക്സിലെ ബോർഡർ ലൈൻ ബാർ ആൻഡ് ഗ്രില്ലിലാണ് സംഭവം. ബാറും നൃത്തശാലയും ഉള്ള ഇവിടെ സംഗീതനിശയിൽ പങ്കെടുക്കാൻ നിരവധി കോളജ് വിദ്യാർഥികൾ എത്തിയിരുന്നു.
രാത്രി പതിനൊന്നരയോടെയാണ് തോക്കുധാരി എത്തിയത്. ആദ്യം പുകബോംബുകളെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്നു വാതിൽകാവൽക്കാരനെയും കാഷ്യറെയും വെടിവച്ചുവീഴ്ത്തി. പിന്നീടു തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു. 30 റൗണ്ട് വെടിവച്ചെന്നാണു കരുതുന്നത്.
അക്രമ വിവരം അറിഞ്ഞെത്തിയ പോലീസ് സാർജന്റ് റോൺ ഹെലൂസും വെടിയേറ്റു മരിച്ചു. സമീപകാലത്ത് അമേരിക്കയിലുണ്ടാവുന്ന രണ്ടാമത്തെ കൂട്ടക്കൊലയാണിത്. പത്തുദിവസം മുന്പ് പിറ്റ്സ്ബർഗിലെ സിനഗോഗിലെ വെടിവയ്പിൽ 11 പേർക്കു ജീവഹാനി നേരിട്ടു.
കലിഫോർണിയ ബാറിൽ വെടിവയ്പ്; 13 മരണം
12:18 AM Nov 09, 2018 | Deepika.com