വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കിയ ഉന്നത ഉദ്യോഗസ്ഥരുടെ പട്ടികയിലേക്ക് അറ്റോർണി ജനറൽ ജഫ് സെഷൻസും. സെഷൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മാത്യു വിറ്റേക്കറിനാണ് അറ്റോർണി ജനറലിന്റെ താല്കാലിക പദവി നല്കിയിരിക്കുന്നത്.
ആദ്യകാലത്ത് ട്രംപിന്റെ വലിയ ആരാധകനായിരുന്നു സെഷൻസ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തിൽ നിഷ്പക്ഷത പാലിക്കുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിൽ ട്രംപിന് വലിയ അതൃപ്തിയുണ്ടായിരുന്നു. ട്രംപ് അഭിമുഖങ്ങളിലും ട്വീറ്റുകളിലും പത്രസമ്മേളനങ്ങളിലും സെഷൻസിനെ ആക്രമിച്ചിരുന്നു.
അതിനാൽത്തന്നെ സെഷൻസിന്റെ കസേര തെറിക്കുമെന്നതു പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. ട്രംപ് അദ്ദേഹത്തിന്റെ രാജി ചോദിച്ചു വാങ്ങുകയായിരുന്നു. പ്രസിഡന്റിന്റെ അഭ്യർഥനപ്രകാരം രാജിവയ്ക്കുകയാണെന്ന് രാജിക്കത്തിൽ സെഷൻസ് പരാമർശിക്കുന്നുണ്ട്.
ഇടക്കാല അറ്റോർണി ജനറലായി വിറ്റേക്കറിനെ നിയമിച്ചതിൽ പ്രതിപക്ഷ ഡെമോക്രാറ്റുകൾക്ക് തൃപ്തിയില്ല. റഷ്യാ ഇടപെടലിലെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചിരുന്നത് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റെയിൻ ആണ്. മേൽനോട്ടച്ചുമതല വിറ്റേക്കറിന് ഇപ്പോൾ കൈമാറിയിരിക്കുകയാണ്. അന്വേഷണം അട്ടിമറിക്കപ്പെടുമോയെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.
അറ്റോർണി ജനറൽ ജഫ് സെഷൻസിനെ ട്രംപ് പുറത്താക്കി
12:18 AM Nov 09, 2018 | Deepika.com