യാവുണ്ടെ: മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിഘടനവാദികൾ റാഞ്ചിയ 90 വിദ്യാർഥികളും മോചിതരായി. തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ 79 പേരെയും, അതിനും ഒരാഴ്ചമുന്പ് തട്ടിക്കൊണ്ടുപോയ 11 പേരെയുമാണു വിട്ടയച്ചത്.
ഇംഗ്ലീഷിനു പ്രാമുഖ്യമുള്ള വടക്കുകിഴക്കൻ കാമറൂണിന്റെ തലസ്ഥാനമായ ബെമാൻഡയിലെ പ്രിസ്ബിറ്റേറിയൻ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. എല്ലാവരും മോചിതരായെന്ന് കമ്യൂണിക്കേഷൻ മന്ത്രി ഇസാ ബെക്കാരി ചിറോമ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മന്ത്രി വെളിപ്പെടുത്തിയില്ല. അക്രമികൾ മോചനദ്രവ്യംചോദിച്ചില്ലെന്നും സ്കൂൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടെന്നും പ്രിസ്ബറ്റേറിയൻ സഭാ വക്താവ് പറഞ്ഞു.
ഭൂരിപക്ഷ ഫ്രഞ്ച് ഭാഷാ മേഖലയിൽനിന്നു സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന വിഘടനവാദികളാണ് സ്കൂൾ വിദ്യാർഥികളെ തട്ടിയെടുത്തതെന്നു പറയപ്പെടുന്നു. വിദ്യാർഥികൾക്കു പുറമേ സ്കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ, ഡ്രൈവർ തുടങ്ങിയവരെയും തട്ടിക്കൊണ്ടുപോയിരുന്നു.
ഏഴാം വട്ടവും കാമറൂൺ പ്രസിഡന്റായി എന്പത്തഞ്ചുകാര നായ ബിയ അധികാരമേറ്റതിന്റെ പിറ്റേന്നാണു വിദ്യാർഥികളെ റാഞ്ചികൾ വിട്ടയച്ചത്. ഇംഗ്ലീഷ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിൽ അധികാര വികേന്ദ്രീകരണ നടപടികൾ കൈക്കൊള്ളുമെന്നു ബിയാ വ്യക്തമാക്കി.
കാമറൂണിൽ ബന്ദികളാക്കിയ 90 വിദ്യാർഥികളെ വിട്ടയച്ചു
12:37 AM Nov 08, 2018 | Deepika.com