തൊടുപുഴ: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുറഞ്ഞു. അമിത വിലക്കയറ്റം മൂലം ഉപഭോഗത്തിലുണ്ടായ കുറവും ഉത്പാദനവർധനയുമാണു വില കുറയാൻ കാരണം. രണ്ടാഴ്ചമുന്പ് കിലോയ്ക്ക് 150 -160 രൂപ തോതിലേക്ക് ഉയർന്ന ചില്ലറ വിലയാണു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 95-100 എന്ന നിരക്കിലേക്കു താഴ്ന്നത്. ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ ഇന്നലെ 98-100 രൂപയ്ക്കാണ് വില്പന നടന്നത്. കിലോഗ്രാമിന് 75 രൂപയായിരുന്നു ഇന്നലത്തെ ഫാം വില. ദീപാവലി ആഘോഷമാണ് വില ഇത്രയും പിടിച്ചുനിർത്തിയത്. വരും ദിവസങ്ങളിൽ വീണ്ടും വില കുറയാനാണു സാധ്യത.
ഒരാഴ്ചയായി 100-105 എന്ന നിരക്കിലായിരുന്നു ചില്ലറ വില്പന. ദിവസങ്ങൾക്കു മുന്പ് വില കുത്തനെ കൂടിയപ്പോൾ ഉപഭോഗത്തിൽ 30-40 ശതമാനം വരെ കുറവു വന്നു. കേറ്ററിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെ നല്കിയിരുന്ന ഓർഡർ റദ്ദാക്കി മറ്റ് മാംസങ്ങളിലേക്കു തിരിഞ്ഞതും തിരിച്ചടിയായി. പ്രളയശേഷം ഇറച്ചിക്കോഴി വിലയിൽ ഗണ്യമായ കുറവുണ്ടായിരുന്നു.
മൂന്നു വർഷം മുന്പുവരെ ഇറച്ചിക്കോഴി വില്പനയിൽ തമിഴ്നാടിന്റെ പ്രധാന വിപണി കേരളമായിരുന്നു. എന്നാൽ, ലാഭകരമായ കൃഷിയെന്ന നിലയ്ക്കു സംസ്ഥാനത്തു കോഴികൃഷി വ്യാപിച്ചതോടെ തമിഴ്നാട്ടിൽനിന്നുള്ള കോഴിവരവിനെ ബാധിച്ചിരുന്നു. സംസ്ഥാനത്ത് 15,000ൽപരം കോഴിക്കർഷകരുണ്ടെന്നാണ് കണക്ക്.
എന്നാൽ, കഴിഞ്ഞ പ്രളയത്തിൽ നിരവധി ഫാമുകൾ ഒലിച്ചുപോയതു വഴി ലക്ഷക്കണക്കിനു കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇതു കർഷകർക്കു സാന്പത്തിക നഷ്ടമുണ്ടാക്കി. കോഴികൾക്ക് ക്ഷാമവും നേരിട്ടു. ഇതോടെയാണ് തമിഴ്നാട്ടിൽനിന്നുള്ള കോഴിവരവ് വീണ്ടും കൂടിയത്. ഒപ്പം വിലയും ഉയർന്നു.
ജെയിസ് വാട്ടപ്പിള്ളിൽ
ഇറച്ചിക്കോഴി വില 60 രൂപ കുറഞ്ഞു
12:36 AM Nov 08, 2018 | Deepika.com