തിരുവനന്തപുരം: ചെറുകിട-അസംഘടിത മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിദേശവിപണനം ലക്ഷ്യമിട്ടു വ്യവസായ വകുപ്പു വാണിജ്യമിഷൻ രൂപീകരിക്കാനൊരുങ്ങുന്നു. ചെറുകിട വ്യവസായ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണു വാണിജ്യ മിഷനു രൂപം നല്കുന്നത്.
ഭക്ഷ്യസംസ്കരണം, കൈത്തറി, ആയുർവേദം, കരകൗശലം, തടി ഫർണിച്ചർ, മുള ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കു യൂറോപ്യൻ രാജ്യങ്ങളിലടക്കമുണ്ടായിട്ടുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണു സർക്കാർ നടപടിയുമായി മുന്നോട്ടുപോകുന്നത്. ചെറുകിട- വ്യവസായ വ്യാപാര മേഖലയുടെ ഉണർവിനായി വാണിജ്യ മിഷൻ രൂപീകരണത്തിലൂടെ കഴിയുമെന്നാണു വ്യവസായ വകുപ്പിന്റെ പ്രതീക്ഷ.
ചെറുകിട വ്യവസായ മേഖലയിലെ ചൂഷണം ഒഴിവാക്കാനായി ഇത്തരം ഉത്പന്നങ്ങളുടെ കയറ്റുമതി ഒറ്റക്കുടക്കീഴിൽ കൊണ്ടുവരും. നിലവിൽ അധിക പരിഗണന ലഭിക്കാത്ത സംസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മിഷൻ രൂപീകരിക്കുന്നതോടെ കഴിയുമെന്നു കരുതുന്നു.
ചെറുകിട ഉത്പാദകർക്ക് നേരിട്ടു വിദേശ വിപണി കണ്ടെത്തിക്കൊടുക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെങ്കിലും വിപണിയുടെ ആവശ്യം അനുസരിച്ച് മിഷൻതന്നെ ഇടനിലക്കാരാവുന്നതിന്റെ പ്രായോഗികതയും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇടതുമുന്നണിയുടെ നയം പ്രധാന ഘടകമാകും.
സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങളും കാർഷികോത്പന്നങ്ങളും സംഭരിച്ച് വിദേശവിപണിയിൽ വിറ്റഴിക്കുന്നകാര്യവും പരിഗണനയിലുണ്ട്. നിലവിൽ കാർഷികോത്പന്നങ്ങളുടെ കയറ്റുമതി വൻ സംരഭകരോ ഇടനിലക്കാരോ ആണ് ചെയ്യുന്നത്. സർക്കാർ ഈ മേഖലയിൽ നേരിട്ട് ഇടപെടുന്നതോടെ കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന വില ഉറപ്പാക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ വിപണി സംബന്ധിച്ച് പ്രത്യേക പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇതിനായി പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തും. വിനോദ സഞ്ചാരവകുപ്പുമായി ചേർന്നു സംസ്ഥാനത്തും വിദേശരാജ്യങ്ങളിലും പ്രത്യേക മേളകൾ സംഘടിപ്പിക്കാനും മിഷൻ ഉദ്ദേശിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും നടക്കുന്ന വ്യാപാരമേളകളിൽ സംസ്ഥാനത്തുനിന്നുള്ള സംരംഭകരെ പങ്കെടുപ്പിക്കും. പുതുതായി വരുന്ന സംരംഭകർക്ക് ആവശ്യമായ സാങ്കേതികസഹായം നല്കാനും മിഷനിൽ സൗകര്യം ഒരുക്കും.
ചെറുകിട ഉത്പന്നങ്ങളുടെ വിദേശ വിപണനത്തിന് വാണിജ്യ മിഷൻ
12:13 AM Nov 07, 2018 | Deepika.com