കൊച്ചി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎലിന്റെ 4ജി സേവനം പൂർണതോതിലാകുന്ന രാജ്യത്തെ ആദ്യ ജില്ലയായി ഇടുക്കി ചരിത്രത്തിൽ ഇടം നേടാൻ ഇനി ഒരാഴ്ച മാത്രം. ജില്ലയിലെ ഏറെക്കുറെ എല്ലാ മേഖലകളിലും 4 ജി സേവനം ലഭ്യമായിക്കഴിഞ്ഞു. മൂന്നാർ, കുമളി മേഖലകളിലും ചില ഉൾപ്രദേശങ്ങളിലുംകൂടി മാത്രമേ 4ജി ലഭ്യമാകാനുള്ളൂ. ടവറുകളിലെ പണികൾ പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശങ്ങളിലേക്കും 4 ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണു ബിഎസ്എൻഎൽ.
മുന്നൂറോളം മൊബൈൽ ടവറുകളുള്ള ഇടുക്കി ജില്ലയിൽ 3ജി സേവനം നല്കിക്കൊണ്ടിരിക്കുന്ന 124 ടവറുകളാണു നാലാം തലമുറയിലേക്കു മാറ്റുന്നത്. തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നീ സേവനമേഖലകളിലെ 53 മൂന്നാം തലമുറ ടവറുകൾ 4 ജി സംവിധാനത്തിലേക്ക് ഇതിനോടകം മാറ്റി. ശേഷിക്കുന്ന 71 ടവറുകൾ അപ്ഗ്രഡേഷൻ നടപടികളിലാണ്. മൂന്നാർ, കുമളി ഭാഗങ്ങളിൽ നിലവിലുള്ളതിലും കൂടുതൽ ടവർ ആവശ്യമുള്ളതിനാൽ അതിന്റെ നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി ബിഎസ്എൻഎൽ 4 ജി സേവനത്തിനു തുടക്കം കുറിച്ചത് ഇടുക്കി ജില്ലയിൽ ആയിരുന്നു. ഇടുക്കിയിലെ വിജയത്തോടെ കൂടുതൽ മേഖലകളിലേക്കു സേവനം എത്തിക്കാനുള്ള പരിശ്രമത്തിലാണു ബിഎസ്എൻഎൽ. പുതിയതായി 150ൽപരം ടവറുകൾ കൂടി നാലാം തലമുറയിലേക്കു മാറ്റാനുള്ള ഉപകരണങ്ങൾ എറണാകുളത്തെ റീജണൽ ഓഫീസിലുണ്ട്. രണ്ടാംഘട്ടമായി ഏതു പ്രദേശങ്ങളിൽ സേവനം എത്തിക്കണമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. 4 ജി സ്പെട്രം ലൈസൻസ് നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നതിനാൽ അതു സംബന്ധിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലേ തുടർ നടപടികൾ ഉണ്ടാകുകയുള്ളു.
ഇടുക്കി രാജ്യത്തെ ആദ്യ 4ജി ജില്ലയാകാൻ ഇനി ഒരാഴ്ച മാത്രം
12:13 AM Nov 07, 2018 | Deepika.com