വാഷിംഗ്ടൺഡിസി: എണ്ണക്കയറ്റുമതിയും സാന്പത്തിക ഇടപാടുകളും അവതാളത്തിലാക്കി ഇറാനെ മുട്ടുകുത്തിക്കുന്നതിനു ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്നലെ നിലവിൽ വന്നു. ഉപരോധം മറികടക്കുമെന്നും അന്തർദേശീയ വിപണിയിൽ എണ്ണവിൽക്കുമെന്നും ഇറാൻ പ്രസിഡന്റ് റുഹാനി പറഞ്ഞു.
രാജ്യം സാന്പത്തിക യുദ്ധം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതേസമയം, ചർച്ചയ്ക്കു വിരോധമില്ലെന്ന നിലപാടാണു വിദേശമന്ത്രി ജാവേദ് സരീഫ്സ്വീകരിച്ചത്. ഫലപ്രദമെന്നു കണ്ടാൽ ഇറാന്റെ ആണവ പ്രശ്നം സംബന്ധിച്ചു നയതന്ത്രമാവാമെന്നു യുഎസ്എ ടുഡേയോട് അദ്ദേഹം പറഞ്ഞു. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള വിലക്കിൽ നിന്ന് ഇന്ത്യയും ചൈനയും ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് താത്കാലിക ഇളവു നൽകുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇറ്റലി, ഗ്രീസ്, ജപ്പാൻ, ദക്ഷിണകൊറിയ, തായ്വാൻ, തുർക്കി എന്നിവയാണ് മറ്റു രാജ്യങ്ങൾ.
2018-19 സാന്പത്തികവർഷാവസാനം വരെ പ്രതിമാസം 12.5 ലക്ഷം ടൺ ക്രൂഡ് ഓയിൽ ഇറാനിൽനിന്ന് ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യാം. ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ചൈനയാണ്. ഇറാൻ നിലപാടു മാറ്റിയില്ലെങ്കിൽ അവരുടെ സാന്പത്തികനില തകരുമെന്നു പോംപിയോ മുന്നറിയിപ്പു നൽകി. ആണവക്കരാറിനെത്തുടർന്നു പിൻവലിച്ച മുഴുവൻ ഉപരോധങ്ങളും പുനസ്ഥാപിച്ചതിനു പുറമേ 50 ഇറാൻ ബാങ്കുകൾ. ഇറാൻ എയർ, ഷിപ്പിംഗ് മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും പുതുതായി ഉപരോധം ഏർപ്പെടുത്തി. ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന നിബന്ധനയ്ക്കു പുറമേയാണിത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇളവു പ്രഖ്യാപിച്ച് യുഎസ്
12:58 AM Nov 06, 2018 | Deepika.com