കൊളംബോ: ദീർഘനാളായി തടവിലുള്ള തമിഴ് തടവുകാരെ മോചിപ്പിക്കാൻ രാജപക്സെ ഭരണകൂടം തയാറെടുക്കുന്നു. പാർലമെന്റിലെ തമിഴ് എംപിമാരുടെ പിന്തുണ നേടുകയാണു ലക്ഷ്യം.
തടവുകാരുടെ മോചനം സംബന്ധിച്ച് പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി രാജപക്സെയും വൈകാതെ തീരുമാനം എടുക്കുമെന്നു രാജപക്സെയുടെ പുത്രനും എംപിയുമായ നമൽ ഇന്നലെ തമിഴിൽ ട്വീറ്റു ചെയ്തു.
പ്രത്യേക തമിഴ് രാഷ്ട്രത്തിനുവേണ്ടി എൽടിടിഇ നടത്തിയ ദീർഘകാലപോരാട്ടം അടിച്ചമർത്തിയത് രാജപക്സെയാണ്. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ 2009ൽ വധിച്ചതോടെയാണ് ആഭ്യന്തരയുദ്ധത്തിന് അറുതിയായത്. തടവിലുണ്ടായിരുന്ന തമിഴ് പോരാളികൾ രാഷ്ട്രീയതടവുകാരല്ലെന്നു പറഞ്ഞ് അവരെ വിട്ടയച്ചില്ല. എന്നാൽ കുറ്റപത്രം പോലും നൽകാതെ ഭീകരവിരുദ്ധ നിയമത്തിൻ കീഴിൽ തടവിലാക്കിയ ഇവരെ വിട്ടയയ്ക്കണമെന്നു തമിഴ് പാർട്ടികൾ ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു.
പാർലമെന്റിൽ ഭൂരിപക്ഷം ഒപ്പിക്കുന്നതിനു തമിഴ് ദേശീയ സഖ്യത്തിന്റെ (ടിഎൻഎ) പിന്തുണ അനിവാര്യമായ സാഹചര്യത്തിലാണ് തടവുകാരെ മോചിപ്പിക്കാൻ രാജപക്സെ ആലോചിക്കുന്നതെന്നു പറയപ്പെടുന്നു.
225 അംഗ പാർലമെന്റിൽ രാജപക്സെയ്ക്ക് 100 എംപിമാരുടെയും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് 103 പേരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്. ടിഎൻഎ എംപിമാർ ഉൾപ്പെടെ 22 എംപിമാർ രാജപക്സെയെ എതിർത്തേക്കുമെന്ന സൂചനയെത്തുടർന്നാണ് തടവുകാരെ മോചിപ്പിച്ച് ടിഎൻഎയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്. പാർലമെന്റ് 14നു വിളിച്ചുകൂട്ടി ക്കൊണ്ട് പ്രസിഡന്റ് സിരിസേന ഗസറ്റ് വിജ്ഞാപനം പുറപ്പെ ടുവിച്ചു.
തമിഴ് തടവുകാരെ വിട്ടയയ്ക്കാൻ രാജപക്സെ സർക്കാർ
12:21 AM Nov 05, 2018 | Deepika.com