വാഷിംഗ്ടൺ ഡിസി: നാളെ നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പതിനായിരം അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു. പ്രതിപക്ഷഡെമോക്രാറ്റുകൾക്കു വോട്ടു കുറയ്ക്കാനുള്ള പ്രചാരണം ഈ അക്കൗണ്ടുകളിലൂടെ നടത്തപ്പെട്ടു.
കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെയാണ് അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം പുറത്തുവിട്ടിട്ടില്ല. ഉദാര മനോഭാവമുള്ള പുരുഷവോട്ടർമാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പു ബഹിഷ്കരിക്കണമെന്ന സന്ദേശമാണ് അക്കൗണ്ടുകളിലൂടെ നല്കിയത്.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി റഷ്യ ഇടപെട്ടുവെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ സോഷ്യൽമീഡിയകളിലെ നിരവധി അക്കൗണ്ടുകൾ നീക്കംചെയ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പു നടപടികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടി ഈ വർഷം ആദ്യംതന്നെ ട്വിറ്ററിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ടിരുന്നു.
39 സംസ്ഥാനങ്ങളിലെ ഗവർണർപദവി, സെനറ്റിലെ 35 സീറ്റുകൾ, ജനപ്രതിനിധിസഭയിലെ 435 സീറ്റുകൾ എന്നിവിടങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പുഫലം.
ഡെമോക്രാറ്റുകളെ തോല്പിക്കാൻ ശ്രമം; പതിനായിരം അക്കൗണ്ടുകൾ ട്വിറ്റർ റദ്ദാക്കി
12:21 AM Nov 05, 2018 | Deepika.com