ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വിടാൻ സഹായിക്കണമെന്ന് ആസിയ ബീബിയുടെ ഭർത്താവ് ആഷിക് മസിഹ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ റിക്കാർഡ് ചെയ്ത വീഡിയോയിലാണ് ഈ അഭ്യർഥനയുള്ളത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ സഹായവും മസിഹ് അഭ്യർഥിച്ചു. മതനിന്ദാക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയയെ കുറ്റവിമുക്തയാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് ഇതുവരെ നടപ്പാക്കാനായിട്ടില്ല.
ആസിയയെ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വലിയ ധൈര്യമാണു കാണിച്ചതെന്ന് ജർമനിയിലെ ഡോയിഷ് വെൽ റേഡിയോയോടു മസിഹ് പറഞ്ഞു.കുടുംബാംഗങ്ങൾ അവിടെയും ഇവിടെയുമെല്ലാം ഒളിച്ചു കഴിയുകയാണ്. ആസിയ ജയിലിൽ ആക്രമിക്കപ്പെടാം. വേണ്ട സുരക്ഷ നല്കാൻ സർക്കാർ തയാറാകണം. മതനിന്ദാ കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രണ്ടു ക്രൈസ്തവവർ വെടിയേറ്റു മരിച്ചകാര്യവും മസിഹ് ഓർമിപ്പിച്ചു.ആസിയയുടെ അഭിഭാഷകൻ സൈഫ് ഉൽ മുലൂക് ജീവൻ രക്ഷിക്കാനായി പാക്കിസ്ഥാൻ വിട്ടിരുന്നു.
250 പേർ അറസ്റ്റിൽ
ഇതിനിടെ, ആസിയ ബീബിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കിയതിനെതിരേ പാക്കിസ്ഥാനിലുടനീളം നടന്ന പ്രതിഷേധത്തിലെ നാശനഷ്ടങ്ങളുടെ പേരിൽ 250 പേരെ അറസ്റ്റ് ചെയ്തു. മതനിന്ദാനിയമം സംരക്ഷിക്കാൻ പോരാടുന്ന തെഹ്രിക് ഇ ലെബ്ബായിക് പാക്കിസ്ഥാൻ(ടിഎൽപി) പാർട്ടിയുടെ നേതാക്കളായ ഖാദിം ഹുസൈൻ റിസ്വി, അഫ്സൽ ഖ്വാദ്രി എന്നിവരടക്കം 5000 പേർക്കെതിരേ കേസ് എടുത്തു. കലാപം, തീവയ്പ്പ്, പൊതുമുതൽ നശിപ്പിക്കൽ മുതലായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.വെള്ളിയാഴ്ച പാക് സർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ആസിയയെ രാജ്യം വിടാൻ അനുവദിക്കില്ലെന്നും വധശിക്ഷ നീക്കിയതിനെതിരേ നല്കിയ പുനപ്പരിശോധനാ ഹർജിയെ എതിർക്കില്ലെന്നുമാണ് പ്രക്ഷോഭകർക്ക് സർക്കാർ ഉറപ്പു നല്കിയത്.
ട്രംപിന്റെ സഹായം തേടി ആസിയയുടെ കുടുംബം
12:21 AM Nov 05, 2018 | Deepika.com