തിരുവനന്തപുരം: സംസ്ഥാനത്ത് തോട്ടം നികുതിയും കാർഷികാദായ നികുതിയും പൂർണമായി ഒഴിവാക്കുന്നതിനുളള തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളെ കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുന്നതിന് ബന്ധപ്പെട്ട ചട്ടങ്ങളിൽ തദ്ദേശസ്വയംഭരണ വകുപ്പ് ഭേദഗതി വരുത്തും.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എടുത്ത നടപടികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, കെ. രാജു എന്നിവരും പങ്കെടുത്തു. എസ്റ്റേറ്റിലെ മരങ്ങൾ മുറിച്ചുമാറ്റി പുതിയവ നടുന്നതിനുളള എല്ലാ തടസങ്ങളും നീക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. റബർമരങ്ങൾ മുറിച്ചുമാറ്റുമ്പോൾ വനം വകുപ്പ് ഈടാക്കിയിരുന്ന സീനിയറേജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
സ്വന്തം വീടില്ലാത്ത തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ പെടുത്തി വീട് നിർമിച്ച് നൽകും. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഭൂമി വിട്ടുനൽകാമെന്ന് പിന്നീടു ചേർന്ന യോഗത്തിൽ തോട്ടം ഉടമകൾ സമ്മതിച്ചു. വീട് നിർമാണത്തിനുള്ള ചെലവിന്റെ 50 ശതമാനം സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തൊഴിൽവകുപ്പ് നടത്തിയ സർവേയിൽ 32,454 തൊഴിലാളികൾക്ക് സ്വന്തമായി വീടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തോട്ടം തൊഴിലാളികൾക്ക് ഇഎസ്ഐ ബാധകമാക്കുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇഎസ്ഐ കോർപറേഷൻ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെ ന്നു ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തിൽ അറിയിച്ചു. തോട്ടം ഉടമകൾ ഇതിലേക്ക് വിഹിതം അടയ്ക്കേണ്ടതുണ്ട്.
ഉപേക്ഷിക്കപ്പെട്ടതോ പ്രവർത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തു നടത്തുകയോ തൊഴിലാളി സഹകരണ സംഘങ്ങളെ ഏൽപ്പിക്കുകയോ ചെയ്യും. ഇക്കാര്യം തോട്ടം ഉടമകളുമായുളള യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കി. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ എടുത്ത നടപടികളുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്കരിക്കാൻ തൊഴിൽ വകുപ്പ് നടപടികൾ ആരംഭിച്ചു. വേതനം വർധിപ്പിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ തോട്ടം ഉടമകളുടെ പ്രതിനിധികൾ സമ്മതിച്ചു.
യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യൻ, ആശാ തോമസ്, ടി.കെ. ജോസ്, നിയമ സെക്രട്ടറി ഹരീന്ദ്രനാഥ്, വനം-വന്യ ജീവി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ലേബർ കമ്മീഷണർ അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
തോട്ടം മേഖല: നടപടികൾ വേഗത്തിലാക്കാൻ നിർദേശം
12:55 AM Oct 24, 2018 | Deepika.com