മുംബൈ: ഏതാനും ദിവസം നേട്ടമുണ്ടാക്കിയ രൂപ വീണ്ടും താഴോട്ട്. ഇന്നലെ ഡോളറിന്റെ വിനിമയനിരക്ക് 23 പൈസ കൂടി 73.56 രൂപയായി.ഒക്ടോബർ 11ന് 74.49 രൂപയിൽ ക്ലോസ് ചെയ്ത ശേഷം ഡോളർ താഴോട്ടു പോയിരുന്നു. ഇന്നലെ രാവിലെ ഉയർച്ചയിലായിരുന്ന രൂപ ഉച്ചയ്ക്കു ശേഷമാണ് കൂടുതൽ ദുർബലമായത്. ഓഹരികളും വ്യാപാരാവസാനം താഴോട്ടു പോയത് രൂപയെ കൂടുതൽ ദുർബലമാക്കി.
ക്രൂഡ്ഓയിൽ വില ഇന്നലെ വീണ്ടും ഉയരാനുള്ള പ്രവണത കാണിച്ചു. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് 80 ഡോളറിനു മുകളിലേക്കു വീണ്ടും എത്തി. ക്രൂഡ് വില കൂടുന്നത് ഇന്ത്യയുടെ വിദേശവ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കൂട്ടും. കറന്റ് അക്കൗണ്ട് കമ്മിയെക്കുറിച്ചുള്ള ആശങ്കയാണ് രൂപയെ ഈ വർഷം 15 ശതമാനം താഴോട്ടു വലിച്ചിട്ടത്.
രൂപ ഇനിയും താഴോട്ടു പോകുമെന്ന് ഐഎൻജി വൈശ്യ ബാങ്കിന്റെ കറൻസി വിശകലനക്കാരൻ പ്രകാശ് സക്പാൽ വിലയിരുത്തി. ഡിസംബർ അവസാനത്തോടെ ഡോളറിന് 76.5 രൂപ എന്ന നിലയിൽ രൂപ എത്തുമെന്നാണു സക്പാലിന്റെ നിഗമനം. ക്രൂഡ് വില ഇനിയും ഉയരും എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വിശകലനം. നേരത്തേ സക്പാൽ പറഞ്ഞത് ഡോളിന് 75 രൂപയാകും വർഷാവസാനം എന്നാണ്.
ഓഹരിവിപണി ഇന്നലെ തുടക്കംമുതൽ ഉച്ചകഴിയുംവരെ ഉണർവിലായിരുന്നു. പക്ഷേ, അവസാന മണിക്കൂറിൽ വേഗം ഇടിഞ്ഞു. രാവിലെ വെള്ളിയാഴ്ചത്തെ നഷ്ടം നികത്തി 435 പോയിന്റ് കയറിയതാണ് സെൻസെക്സ്. പക്ഷേ വ്യാപാരാന്ത്യത്തിൽ 181.25 പോയിന്റ് താണ് 34,134.38ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 58.3 പോയിന്റ് താണ് 10,245.25ൽ അവസാനിച്ചു. സെൻസെക്സ് മൂന്നു വ്യാപാരദിനങ്ങൾകൊണ്ട് 1028 പോയിന്റ് നഷ്ടപ്പെടുത്തി.
അതേസമയം, പ്രധാന ഏഷ്യൻ വിപണികളെല്ലാം ഇന്നലെ നേട്ടമുണ്ടാക്കി. ചൈനയുടെ ഷാങ്ഹായ് കോംപസിറ്റ് സൂചിക 4.09 ശതമാനം (104 പോയിന്റ്) ഉയർച്ചയിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ ഓഹരികളും ഉയർന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.
ബാങ്കിതര ധനകാര്യ കന്പനികളെ(എൻബിഎഫ്സി)ച്ചൊല്ലിയുള്ള ആശങ്ക ഓഹരിവിപണിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എൻബിഎഫ്സികൾ ദുർബലമായതു വാഹനവില്പനയെയും ബാധിച്ചിട്ടുണ്ട്. ഐഎൽ ആൻഡ് എഫ്എസിന്റെ തകർച്ചയുടെ ആഴം ഇനിയും വ്യക്തമായിട്ടില്ല. 348 ഉപകന്പനികൾ ഉള്ളതുകൊണ്ട് എല്ലാറ്റിന്റെയും ആസ്തിബാധ്യതകൾ തിട്ടപ്പെടുത്തിയാലേ ചിത്രം വ്യക്തമാകൂ.
രൂപ വീണ്ടും താഴോട്ട്; ഓഹരികളും വീണു
12:15 AM Oct 23, 2018 | Deepika.com