മുംബൈ: നഷ്ടം മാത്രം വരുത്തിയ ടെലികോം ബിസിനസിൽ ടാറ്റാ സൺസ് കഴിഞ്ഞ വർഷം എഴുതിത്തള്ളിയത് 28,651 കോടി രൂപ. ഗ്രൂപ്പിന്റെ ആകെ അറ്റാദായത്തിൽ 76 ശതമാനം കുറവുണ്ടായത് ഇക്കാരണത്താലാണെന്ന് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.
അടുത്ത സാന്പത്തികവർഷം മുതൽ ശ്രദ്ധ പ്രധാനമായും വളർച്ചയിലായിരിക്കും. ടാറ്റാ സൺസിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരൻ ചുമതലയേറ്റശേഷമാണ് നഷ്ടം മാത്രം നല്കിയിരുന്ന ടെലികോം വിഭാഗം ഭാരതി എയർടെലിനു വിൽക്കാമെന്നു തീരുമാനിച്ചത്. മൊത്തവരുമാനത്തിൽ ചോർച്ചയുണ്ടാക്കുന്ന ടെലികോം മേഖലയെ ഗ്രൂപ്പിന്റെ ബാലൻസ് ഷീറ്റിൽനിന്ന് 2019 മാർച്ചോടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
ചന്ദ്രശേഖരന്റെ വേതനം ഇരട്ടിയോളമായി
ടിസിഎസിൽനിന്ന് ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്കെത്തിയപ്പോൾ എൻ. ചന്ദ്രശേഖരന്റെ വേതനം ഇരട്ടിയോളമായി. ടിസിഎസിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന 11 മാസത്തെ വേതനമായി അദ്ദേഹത്തിനു നല്കിയത് 30.15 കോടി രൂപയായിരുന്നു. 2017 ഫെബ്രുവരിയിൽ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്കെത്തിയപ്പോൾ 2018 മാർച്ച് വരെ അദ്ദേഹം കൈപ്പറ്റിയത് 55.11 കോടി രൂപ.
ചന്ദ്രശേഖരന്റെ മുന്പ് ടാറ്റ സൺസിന്റെ ചെയർമാനായിരുന്ന സൈറസ് മിസ്ത്രി 16 കോടി രൂപയായിരുന്നു വേതന ഇനത്തിൽ കൈപ്പറ്റിയിരുന്നത്.
ടാറ്റാ സൺസ് എഴുതിത്തള്ളിയത് 28,651 കോടി രൂപ
12:15 AM Oct 23, 2018 | Deepika.com