ന്യൂഡൽഹി: കോടിപതികളുടെ എണ്ണം അതിവേഗം കൂടുന്നു. 2014-15നും 2017-18നുമിടയിൽ ഒരു കോടിയിലേറെ വാർഷികവരുമാനം കാണിച്ച വ്യക്തികളുടെ സംഖ്യ 68 ശതമാനം കൂടി. 48,416ൽനിന്ന് 81,344-ലേക്ക്.പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ചെയർമാൻ സുശീൽ ചന്ദ്ര പുറത്തുവിട്ട കണക്കാണിത്.കന്പനികൾകൂടി ഉൾപ്പെട്ടാൽ കോടിപതികളുടെ വളർച്ച 60 ശതമാനമാണ്. 88,649ൽനിന്ന് 1,40,139-ലേക്ക്.
നികുതി റിട്ടേണുകൾ നല്കുന്നവരുടെ സംഖ്യ ഇക്കാലയളവിൽ 80 ശതമാനം വർധിച്ചു. 3.79 കോടിയിൽനിന്ന് 6.85 കോടിയിലേക്ക്.മൊത്തം നികുതിദായകരുടെ എണ്ണം കാര്യമായി വർധിച്ചെങ്കിലും ശരാശരി നികുതിയുടെ തുക കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. 2014-15ൽ 6.14 കോടി നികുതിദായകർ ഉണ്ടായിരുന്നത് 2017-18ൽ 9.2 കോടിയായി. 2014-15ൽ ഒരു നികുതിദായകൻ ശരാശരി 50,667 രൂപ നികുതി അടച്ചു. ഈ വർഷം ആദ്യ അഞ്ചുമാസങ്ങളിൽ ശരാശരി 27,083 രൂപ മാത്രമായിരുന്നു. നികുതിബാധ്യതയില്ലാത്ത ഒട്ടേറെപ്പേർ നികുതി റിട്ടേൺ അടയ്ക്കാൻ നിർബന്ധിക്കപ്പെടുന്നതുകൊണ്ടാണു ശരാശരി നികുതിത്തുക കുറയുന്നത്.
മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിന്റെ അനുപാതം എന്ന നിലയിൽ പ്രത്യക്ഷനികുതി പിരിവ് ഇക്കാലയളവിൽ വർധിച്ചിട്ടുണ്ട്. ജിഡിപിയുടെ ആറുശതമാനമായി കഴിഞ്ഞവർഷം പ്രത്യക്ഷനികുതി. വ്യക്തിഗത ആദായനികുതിയും കന്പനിനികുതിയും ഉൾപ്പെട്ടതാണു പ്രത്യക്ഷനികുതി.
കോടിപതികളുടെ എണ്ണം കുതിച്ചു
12:15 AM Oct 23, 2018 | Deepika.com