തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽ വിദേശ നിക്ഷേപം പൂർത്തിയായി. പ്രേംവാട്സയുടെ ഫെയർഫാക്സ് 440 കോടി രൂപയുടെ നിക്ഷേപമാണു നടത്തിയത്. 1,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണു നേരത്തെയുള്ള ധാരണ. ശേഷിക്കുന്ന 760 കോടി രൂപയുടെ നിക്ഷേപം ബാങ്കിന് ആവശ്യമുള്ള മുറയ്ക്കു നടത്തുമെന്നു ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സി.വി.ആർ. രാജേന്ദ്രൻ അറിയിച്ചു.
ഫെയർഫാക്സിന്റെ നിക്ഷേപം എത്തിയതോടെ ബാങ്കിന്റെ മൂലധനശേഷി റിസർവ് ബാങ്ക് നിർദേശിച്ച നിരക്കിനേക്കാൾ മികച്ച നിലയിലേക്ക് ഉയർന്നു. നിക്ഷേപം എത്തിയതോടെ ബാങ്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഡിജിറ്റൽ, ഐടി സൗകര്യങ്ങളുടേയും സേവനങ്ങളുടേയും നിലവാരം വർധിപ്പിക്കും. കൂടുതൽ അനുപാതത്തിൽ വായ്പ നല്കാനും കഴിയും.
സ്വകാര്യ ബാങ്കിൽ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ച രാജ്യത്തെ ആദ്യ സംഭവമാണിത്. വിദേശ നിക്ഷേപമാണെങ്കിലും ഫെയർഫാക്സ് ഇന്ത്യൻ കന്പനിയുടെ പേരിലാണു നിക്ഷേപം നടത്തിയത്. ഫെയർ ഫാക്സ് ഇന്ത്യ ഹോൾഡിംഗ്സ് എന്ന കന്പനിയുടെ പേരിലാണു നിക്ഷേപം.
അടുത്ത വർഷത്തോടെ ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്യാൻ പരിപാടിയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫെയർഫാക്സിന്റെ ഓഹരിപങ്കാളിത്തം 51 ശതമാനത്തിൽനിന്ന് 41 ശതമാനമായി കുറയ്ക്കണമെന്ന വ്യവസ്ഥയുണ്ട്.
കാത്തലിക് സിറിയൻ ബാങ്കിൽ ഫെയർഫാക്സിന്റെ 440 കോടി
12:15 AM Oct 23, 2018 | Deepika.com