വാഷിംഗ്ടൺ ഡിസി: അണ്വായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് 1987ൽ അന്നത്തെ യുഎസ് പ്രസിഡന്റ് റോണൾഡ് റെയ്ഗനും സോവ്യറ്റ് നേതാവ് മിഖായൽ ഗോർബച്ചേവും തമ്മിലുണ്ടാക്കിയ ആണവക്കരാറിൽ നിന്നു യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുടേത് അപകടകരമായ നീക്കമാണെന്നും വീണ്ടും ആയുധമത്സരത്തിനു വഴിവയ്ക്കുമെന്നും മോസ്കോ മുന്നറിയിപ്പു നൽകി.
ഇരു രാജ്യങ്ങളുടെയും മിസൈലുകളുടെ എണ്ണം കുറയ്ക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന മധ്യദൂര ആണവശക്തി കരാർ( ഐഎൻഎഫ്) അവസാനിപ്പിക്കുമെന്നു ശനിയാഴ്ച നെവാദയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാനെത്തിയ ട്രംപ് വ്യക്തമാക്കി. പുതിയ ആയുധങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി റഷ്യ കരാർ ലംഘിച്ചുവരികയായിരുന്നുവെന്ന് ആരോപിച്ച ട്രംപ് കരാർ ലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും മുൻ പ്രസിഡന്റ് ഒബാമ നടപടി എടുക്കാതെ മൗനം പാലിച്ചതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നു പറഞ്ഞു.
500 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മധ്യദൂര ഉപരിതല ക്രൂസ് മിസൈലുകൾ ഇരുരാജ്യങ്ങളും നിർമിക്കുന്നതും കൈവശംവയ്ക്കുന്നതും പരീക്ഷിക്കുന്നതും വിലക്കുന്ന കരാറാണിത്. അണ്വായുധ വാഹകശേഷിയുള്ള മിസൈലുകൾക്കും നിരോധനം ബാധകമാണ്.
യുഎസിന്റെയും യൂറോപ്പിലുള്ള അവരുടെ സഖ്യകക്ഷികളുടെയും സുരക്ഷയ്ക്ക് ഉപകാരപ്രദമായ കരാറായിരുന്നിത്. എന്നാൽ റഷ്യ നോവറ്റാർ മിസൈൽ വികസിപ്പിച്ചത് കരാറിനു വിരുദ്ധമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ചൂണ്ടിക്കാട്ടി. കരാറിൽനിന്നു പിന്മാറുന്ന കാര്യം ഇന്നു മോസ്കോയിലെത്തുമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ റഷ്യൻ നേതാക്കളെ ഔദ്യോഗികമായി അറിയിക്കും. കരാറിൽ നിന്നു പിന്മാറാനുള്ള നീക്കത്തെ ജർമനി അപലപിച്ചു. എന്നാൽ തങ്ങൾ അമേരിക്കയ്ക്കൊപ്പമാണെന്നു ബ്രിട്ടൻ വ്യക്തമാക്കി.
ട്രംപിനെതിരേ ഗോർബച്ചേവ്
മോസ്കോ: ആണവായുധക്കരാറിൽ നിന്നു പിന്മാറാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ മുൻ യുഎസ് എസ് ആർ പ്രസിഡന്റ് മിഖായൽ ഗോർബച്ചേവ് അപലപിച്ചു.
ഇതു ബുദ്ധിമോശമാണെന്നു 87 കാരനായ ഗോർബി ഇന്റർഫാക്സ് ന്യൂസ് ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും നിരായുധീകരണത്തിനുമുള്ള എല്ലാ കരാറുകളും ഭൂമിയുടെ രക്ഷയോർത്ത് നിലനിറുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുമായുള്ള ആണവ കരാറിൽനിന്നു പിന്മാറും: ട്രംപ്
12:56 AM Oct 22, 2018 | Deepika.com