നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം 80 സി വകുപ്പനുസരിച്ച് വരുമാനത്തിൽനിന്ന് പരമാവധി 1.5 ലക്ഷം രൂപയുടെ കിഴിവാണ് നികുതിദായകനു ലഭിക്കുന്നത്. ഈ കിഴിവുകൾ ലഭിക്കുന്നതിനുവേണ്ടി നടത്തുന്ന നിക്ഷേപങ്ങൾക്കും ചെലവുകൾക്കും പലപ്പോഴും പലവിധ പരിമിതികൾ നിയമത്തിൽ നിഷ്കർഷിക്കുന്നുണ്ട്. അവയെപ്പറ്റി ചുവടെ ചേർക്കുന്നു.
ഭവനവായ്പകളുടെ തിരിച്ചടവ്
ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ജോലിചെയ്യുന്ന കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളിൽനിന്നും എടുക്കുന്ന ഭവനവായ്പകളുടെ തിരിച്ചടവിനാണ് വരുമാനത്തിൽനിന്ന് ഇളവ് ലഭിക്കുന്നത്. താമസത്തിനുവേണ്ടിയുള്ള വീടുകളുടെ വായ്പാ തിരിച്ചടവിനു മാത്രമേ കിഴിവ് ലഭിക്കൂ. കൊമേഴ്സൽ ബിൽഡിംഗുകൾ പണിയുന്നതിനുവേണ്ടി എടുത്തിട്ടുള്ള വായ്പയുടെ തിരിച്ചടവിന് കിഴിവ് ലഭിക്കില്ല. തിരിച്ചടവിന് കിഴിവ് ലഭിക്കണമെങ്കിൽ വീടുകളുടെ പണി പൂർത്തിയാക്കിയിരിക്കണം.
വീട് കൈവശം എടുത്തതിനു ശേഷം അഞ്ചു വർഷത്തിനകം വിൽക്കുകയാണെങ്കിൽ നേരത്തേ ലഭിച്ച കിഴിവുകൾ അനുവദനീയമല്ലാതാകും. കൂടാതെ, അവ വരുമാനത്തിൽ ചേർത്ത് വില്ക്കുന്ന വർഷത്തിൽ നികുതി അടയ്ക്കേണ്ടതായും വരും. എന്നാൽ, അഞ്ചു വർഷത്തിനു മുന്പ് വായ്പാ കാലാവധിക്കു മുന്പുതന്നെ ക്ലോസ് ചെയ്തു എന്നു കരുതി ലഭിച്ച കിഴിവ് തിരിച്ചടയ്ക്കേണ്ടതില്ല.
സ്വന്തക്കാരുടെയോ കൂട്ടുകാരുടെയോ പക്കൽനിന്ന് ഹൗസിംഗ് ലോണ് എടുത്തതിനുശേഷം തിരിച്ചടച്ചാൽ കിഴിവു ലഭിക്കില്ല. എന്നാൽ, അവർക്ക് നല്കുന്ന പലിശയ്ക്ക് വരുമമാനത്തിൽനിന്നും നിബന്ധനകൾക്കു വിധേയമായി കിഴിവ് ലഭിക്കും.
ഇൻഷ്വറൻസ് പ്രീമിയം
വ്യക്തികൾക്ക് സ്വന്തമായോ ഭാര്യയുടെയോ/ഭർത്താവിന്റെയോ പേരിലോ കുട്ടികളുടെ പേരിലോ ഇൻഷ്വറൻസ് പോളിസികൾ എടുക്കാം. മക്കളുടെ പേരിൽ പോളിസി എടുത്താൽ, ആശ്രിതരാണെങ്കിലും അല്ലെങ്കിലും, കിഴിവുകൾ ലഭിക്കുമെന്നിരിക്കെ മക്കൾ മാതാപിതാക്കളുടെ പേരിൽ പോളിസി എടുത്താൽ അടയ്ക്കുന്ന പ്രീമിയത്തിന് കിഴിവു ലഭിക്കില്ല. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്ക് അവയുടെ അംഗങ്ങളുടെ പേരിൽ ഇൻഷ്വറൻസ് പോളിസി എടുക്കാവുന്നതും പ്രീമിയത്തിന് കിഴിവു ലഭിക്കുകയും ചെയ്യും. എടുക്കുന്ന പോളിസികൾ രണ്ടു വർഷം വരെയെങ്കിലും ലൈവായി സൂക്ഷിക്കേണ്ടതാണ്. ഒരു വർഷത്തിനു ശേഷം പോളിസികൾ ലാപ്സായി പോയാൽ ലഭിച്ച റിബേറ്റ് തുക വരുമാനത്തിൽ ചേർത്ത് മുടക്കുവന്ന വർഷത്തിൽ നികുതി അടയ്ക്കേണ്ടതായി വരും.
കുട്ടികളുടെ ട്യൂഷൻ ഫീസ്
രണ്ടു കുട്ടികൾക്കു നല്കുന്ന ട്യൂഷൻ ഫീസിന് 80 സിയിൽ ഇളവ് നല്കുന്നുണ്ട്. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ കിഴിവ് രണ്ടു പേർക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്ള വിദ്യാഭ്യാസത്തിന് നല്കുന്ന ട്യൂഷൻ ഫീസിനാണ് വരുമാനത്തിൽനിന്നു കിഴിവ് ലഭിക്കുന്നത്. ട്യൂഷൻ ഫീസിന് മാത്രമേ കിഴിവു ലഭിക്കൂ. അല്ലാതെ സംഭാവനകൾക്കോ ബിൽഡിംഗ് ഫണ്ടിലേക്കു നല്കുന്ന തുകയ്ക്കോ മറ്റു ഫീസുകൾക്കോ കിഴിവില്ല. പ്ലേ സ്കൂളുകളിലെ ഫീസിനും ആനുകൂല്യം ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
സ്വന്തം പേരിലോ ഭാര്യയുടെയോ/ഭർത്താവിന്റെയോ പേരിലോ മക്കളുടെ പേരിലോ, ആശ്രിതരാണെങ്കിലും അല്ലെങ്കിലും, നടത്തുന്ന നിക്ഷേപങ്ങൾക്ക് വരുമാനത്തിൽനിന്ന് 80 സി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കും. മക്കളുടെ പേരിലും ഭാര്യയുടെയോ/ഭർത്താവിന്റെ പേരിലും നടത്തുന്ന നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് കിഴിവ് ലഭിക്കുന്നതിനോടൊപ്പം നിങ്ങളുടെ വരുമാനത്തിന്റെ കൂടെ അവയുടെ വരുമാനംകൂടി ചേർക്കുകയില്ല. പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതിയിളവുണ്ട്. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്ക് അവരുടെ അംഗങ്ങളുടെ പേരിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ നിക്ഷേപങ്ങൾ നടത്താം.
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീം
സീനിയർ സിറ്റിസണ്സ് സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 80 സി വകുപ്പിൽ നികുതിയിളവ് ലഭിക്കും. ചുരുങ്ങിയത് അഞ്ചു വർഷത്തേക്ക് നിക്ഷേപങ്ങൾ പിൻവലിക്കാൻ പാടില്ല. അഞ്ചു വർഷത്തിനിപ്പുറം പിൻവലിച്ചാൽ വരുമാനത്തിൽനിന്നും നികുതിയിളവിനുവേണ്ടി കിഴിവ് എടുത്തിട്ടുണ്ടെങ്കിൽ പിൻവലിക്കുന്ന വർഷത്തിൽ അവ വരുമാനത്തിൽ ചേർക്കപ്പെടുകയും നികുതി നല്കേണ്ടതായും വരും. എന്നാൽ, നിക്ഷേപകന്റെ മരണം മൂലം അഞ്ചു വർഷം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും നോമിനിക്ക് ലഭിക്കുന്ന തുകയ്ക്ക് നികുതി നല്കേണ്ടതില്ല.
ബാങ്ക് ഡെപ്പോസിറ്റുകൾ
ഷെഡ്യൂൾഡ് ബാങ്കിൽ അഞ്ചു വർഷത്തേക്ക് നിക്ഷേപിക്കുന്ന ഡെപ്പോസിറ്റുകൾക്ക് വരുമാനത്തിൽനിന്ന് 80 സി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കും. പലിശയ്ക്ക് നികുതി നല്കണം.
ഇഎൽഎസ്എസ് ഫണ്ട്
മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉള്ള ഇവയെ നികുതിയിളവ് ലഭിക്കുന്ന നല്ല നിക്ഷേപാവസരമായി കണക്കാക്കപ്പെടുന്നു.
80 സി വകുപ്പനുസരിച്ച് വരുമാനത്തിൽനിന്നുള്ള കിഴിവുകളും പരിമിതികളും
12:53 AM Oct 22, 2018 | Deepika.com