കാബുൾ: അഫ്ഗാനിസ്ഥാനിലെ ലജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള താലിബാൻ പ്രഖ്യാപനത്തിനു പിന്നാലെ ശനിയാഴ്ച വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനപരന്പരയിൽ നിരവധി മരണം. 130 ലധികം പേർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയോ ആണെന്നാണ് സൂചന. വോട്ടെടുപ്പ് തുടങ്ങി ആറുമണിക്കൂറിനുശേഷവും നൂറുകണക്കിനു പോളിംഗ് സ്റ്റേഷനുകൾ തുറക്കാൻ കഴിഞ്ഞില്ല. പലയിടത്തും വോട്ടർമാർ മണിക്കൂറുകളോളം പോളിംഗ് ബൂത്തിനു മുന്നിൽ കാത്തുനിന്നു.
അക്രമത്തിനു പുറമേ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും സാങ്കേതിക തകരാറുമെല്ലാം വോട്ടർമാരെ വലച്ചു. കാബൂളിൽ സ്ഫോടനപരന്പരകളിൽ കുറഞ്ഞത് നാലുപേർ മരിച്ചുവെന്നും 78 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് ആരോഗ്യമന്ത്രാലയം വക്താവ് മുഹിബുല്ല സീർ അറിയിച്ചത്.
ജീവനിൽ കൊതിയുണ്ടെങ്കിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നു താലിബാൻ വോട്ടർമാരോട് നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണു കാബൂളിനെ നടുക്കിയ സ്ഫോടനപരന്പര. 37 പേരെ അതീവ ഗുരുതരാവസ്ഥയിൽ കാബൂളിലെ ആശുപത്രിയിൽ എത്തിച്ചതായി ഇറ്റാലിയൻ എൻജിഒ മാധ്യമങ്ങളോടു പറഞ്ഞു. ഒരു കുട്ടിയുടെ ജഡവും എത്തിച്ചുവെന്ന് അവർ പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷവും തുറന്നുപ്രവർത്തിക്കാൻ കഴിയാത്ത ബൂത്തുകളിൽ ഇന്ന് വോട്ടെടുപ്പിനുള്ള സൗകര്യം ഉണ്ടാകുമെന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ഐഇസി) അറിയിച്ചു. കാണ്ഡഹാർ പ്രവിശ്യയിൽ ഇന്നലെ നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഭീകരാക്രമണത്തെത്തുടർന്നു നീട്ടിവച്ചിരുന്നു. ഇതിനുപിന്നാലെയാണു കാബൂളിലെ സ്ഫോടനപരന്പര. കാണ്ഡഹാർ ഒഴികെയുള്ള പ്രവിശ്യകളിലെ വോട്ടെടുപ്പാണ് ഇന്നലെ നടന്നത്.എട്ടുവർഷത്തിനുശേഷം നടത്തുന്ന തെരഞ്ഞെടുപ്പ് അടുത്ത ഏപ്രിലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണു സർക്കാർ കാണുന്നത്.
പാർലമെന്റിലെ 249 സീറ്റുകളിലേക്ക് 417 വനിതകൾ ഉൾപ്പെടെ 2565 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 34 പ്രവിശ്യകളിൽ 20 എണ്ണത്തിലും സുരക്ഷാ പ്രശ്നങ്ങളുണ്ട്.
കാബൂളിൽ വോട്ടെടുപ്പ് പാതിവഴിയിൽ
12:21 AM Oct 21, 2018 | Deepika.com