ഈസ്താംബൂൾ: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തുമെന്നു തുർക്കി.
ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിൽ ഉണ്ടായ സംഘർഷത്തെത്തുടർന്നാണു വാഷിംഗ്ടൺ പോസ്റ്റിലെ പംക്തികാരനായ ഖഷോഗി കൊല്ലപ്പെട്ടതെന്നു സൗദി അറേബ്യ സമ്മതിച്ചതിനു പിന്നാലെയാണ് തുർക്കിയുടെ വെളിപ്പെടുത്തൽ. സംഭവിച്ച മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റീസ് ആന്റ് ഡവലപ്മെന്റ് പാർട്ടി (എകെപി) വക്താവ് ഒമർ സിലിക് പറഞ്ഞു. മുൻകൂട്ടി ആരെയും സംശയമുനയിൽ നിർത്തുന്നില്ല. എന്നാൽ എന്തെങ്കിലും മൂടിവയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ തുർക്കി പോലീസ് സൗദി കോൺസുലേറ്റും കോൺസുലറുടെ ഈസ്താംബൂളിലെ വസതിയും പരിശോധിച്ചിരുന്നു. യുഎസിലെ വിർജീനിയയിൽ താമസിച്ചിരുന്ന സൗദി സ്വദേശിയായ ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ മാസം രണ്ടിന് ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. ഇതിനിടെ സംഘർഷത്തിൽ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദിയുടെ വിശദീകരണം.
സൗദിയുടെ വിശദീകരണം വിശ്വാസയോഗ്യം: ട്രംപ്
വാഷിംഗ്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തെക്കുറിച്ചു സൗദി ഭരണകൂടം നൽകുന്ന വിശദീകരണം വിശ്വാസയോഗ്യമാണെന്നു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. പതിനെട്ടുപേരെ അറസ്റ്റ് ചെയ്തത് ശക്തമായ നടപടിയിലേക്കുള്ള ആദ്യസൂചനയാണെന്നും ട്രംപ് പറഞ്ഞു.
ഖഷോഗിയുടെ മരണത്തിൽ അമേരിക്ക ഖേദിക്കുന്നതായി ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് കഴിഞ്ഞദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
ഖഷോഗിയുടെ മരണം : എല്ലാം വെളിപ്പെടുത്തും: തുർക്കി
12:21 AM Oct 21, 2018 | Deepika.com