അങ്കാറ: സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടെന്നു കരുതപ്പെടുന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ പംക്തിയെഴുത്തുകാരൻ ജമാൽ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾക്കായി തുർക്കി പോലീസ് ബൽഗ്രാഡ് വനത്തിലും സമീപത്തെ കൃഷിയിടത്തിലും തെരച്ചിൽ ആരംഭിച്ചു.
യാലോവ നഗരത്തിനു സമീപമുള്ള ബൽഗ്രാഡ് വനത്തിനു സമീപം സൗദി നയതന്ത്രകാര്യാലയത്തിന്റെ വാഹനം കാണപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്നാണു തെരച്ചിൽ നടത്തുന്നതെന്നു ബിബിസി റിപ്പോർട്ടു ചെയ്തു.
യുഎസിലെ വിർജീനിയയിൽ താമസിച്ചിരുന്ന സൗദി സ്വദേശിയായ ഖഷോഗി വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ മാസം രണ്ടിന് ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. പിന്നീടാരും അദ്ദേഹത്തെ ജീവനോടെ കണ്ടിട്ടില്ല. ഖഷോഗിയെ കോൺസുലേറ്റിൽ വാടകക്കൊലയാളി സംഘം അപായപ്പെടുത്തിയതിന്റെ തെളിവു കിട്ടിയെന്നു നേരത്തെ തുർക്കി അവകാശപ്പെട്ടിരുന്നു. കോൺസുലേറ്റിലും കോൺസലിന്റെ വസതിയിലും തുർക്കി പോലീസ് തെരച്ചിൽ നടത്തി. ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിക്കുകയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായ ഖഷോഗി അറസ്റ്റ് പേടിച്ചാണു യുഎസിലേക്കു കടന്നത്.
ഖഷോഗി പ്രശ്നം അന്തർദേശീയതലത്തിലേക്കു വളർന്നതിനെത്തുടർന്ന് സൗദിയിലെ സൽമാൻ രാജാവ് തന്റെ വിശ്വസ്തനും മക്കാ ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനെ ഈസ്റ്റാംബൂളിലേക്ക് അയച്ചു. ഖാലിദിന്റെ സന്ദർശനത്തെത്തുടർന്നാണു തുർക്കിയും സൗദിയും സംയുക്ത അന്വേഷണത്തിനു തീരുമാനിച്ചത്.
സൗദിക്കു സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് ഖഷോഗി കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞു. കൊല്ലപ്പെട്ടെന്നു തെളിഞ്ഞാൽ കർശന നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സൗദിയിൽ നടക്കുന്ന നിക്ഷേപക സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കാൻ നിരവധി യൂറോപ്യൻ ധനകാര്യ സ്ഥാപന മേധാവികൾ തീരുമാനിച്ചത് സൗദി ഭരണകൂടത്തിനു തിരിച്ചടിയായി.
ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർദെ, ജെപി മോർഗൻ ചീഫ് എക്സിക്യുട്ടീവ് ജാമി ഡിമൺ, ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് എന്നിവർ സമ്മേളനം ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചു. യുഎസ് ട്രഷറി സെക്രട്ടറി, ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി, ഫ്രഞ്ച്, ഡച്ച് ധനകാര്യമന്ത്രിമാർ എന്നിവരും സമ്മേളനം ബഹിഷ്കരിക്കും.
എന്നാൽ സൗദി കിരീടാവകാശി ആതിഥ്യം വഹിക്കുന്ന 23-25ലെ കോൺഫറൻസിൽ മാറ്റമില്ലെന്നു സൗദി പ്രഖ്യാപിച്ചു. ഇതിനിടെ, അറബിലോകത്ത് പത്രസ്വാതന്ത്ര്യം എന്ന പേരിൽ ഖഷോഗി എഴുതിയ അവസാനത്തെ പംക്തി വ്യാഴാഴ്ച വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ചു.
ഖഷോഗി: തുർക്കി പോലീസ് തെരച്ചിൽ തുടങ്ങി
12:32 AM Oct 20, 2018 | Deepika.com