മുംബൈ: അമേരിക്കൻ, ഏഷ്യൻ ഓഹരികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും താണു. സെൻസെക്സ് 1.33 ശതമാനം (464 പോയിന്റ്) താണ് 34,315.63 ലെത്തിയപ്പോൾ നിഫ്റ്റി 1.43 ശതമാനം (149.5 പോയിന്റ്) താണ് 10,303.55ൽ ക്ലോസ് ചെയ്തു.
റിലയൻസ് ഇൻഡസ്ട്രീസാണ് സൂചികകളെ വല്ലാതെ താഴ്ത്തിയത്. കന്പനി ഉദ്ദേശിച്ച തോതിൽ ലാഭം കാണിച്ചില്ല. 1,56,291 കോടി രൂപ വിറ്റുവരവിൽ 9516 കോടി രൂപയാണ് ത്രൈമാസ അറ്റാദായം. വരുമാനം 54.5 ശതമാനം കൂടിയപ്പോൾ ലാഭം 17 ശതമാനമേ കൂടിയുള്ളൂ.
കേബിൾ ടിവി കന്പനികളായ ഡെൻ നെറ്റ്വർക്കും ഹാഥ്വേ കേബിളും ഏറ്റെടുക്കാൻ 5230 കോടി രൂപ റിലയൻസ് മുടക്കും. അഞ്ചുകോടി വീടുകളിൽ ഓപ്റ്റിക്കൽ ഫൈബർ കണക്ഷൻ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
ഐടി കന്പനികളും ഇന്നലെ ഇടിഞ്ഞു. എച്ച് വൺ ബി വീസക്കാരുടെ പങ്കാളികൾക്കു വീസ നല്കുന്ന എച്ച്ഫോർ ബി വ്യവസ്ഥ അമേരിക്ക റദ്ദാക്കുമെന്നതാണു കാരണം. എഴുപതിനായിരത്തിൽപരം ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുന്നതാണ് ഈ മാറ്റം.
ബാങ്കിതര ധനകാര്യ കന്പനികളും ഭവനവായ്പാ കന്പനികളും നേരിടുന്ന പണഞെരുക്കവും വിപണിയെ ഉലച്ചു. അത്തരം കന്പനികൾക്കു കൂടുതൽ ബാങ്ക് വായ്പ ലഭിക്കാൻ തക്കവിധം റിസർവ് ബാങ്ക് വ്യവസ്ഥകൾ ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതു വേണ്ടത്രയായിട്ടില്ലെന്നാണു വിലയിരുത്തൽ.
ഓഹരികൾക്കു വീണ്ടും തളർച്ച
11:06 PM Oct 19, 2018 | Deepika.com