മുംബൈ: പ്രതിസന്ധിയിലായ ജെറ്റ് എയർവേസിനെ വാങ്ങാൻ താത്പര്യപ്പെട്ട് ടാറ്റാ ഗ്രൂപ്പ്. എന്നാൽ, ഇപ്പോൾ ജെറ്റ് എയർവേസിന്റെ പ്രൊമോട്ടർമാരായ ഗോയൽ കുടുംബത്തിന്റെ മുഴുവൻ ഓഹരികളും വിട്ടുനല്‍കിയാൽ മാത്രമേ കന്പനി ഏറ്റെടുക്കൂ എന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ നിലപാട്. നിലവിൽ പ്രൊമോട്ടറായ നരേഷ് ഗോയലിനും ഭാര്യ അനിതയ്ക്കുംകൂടി 51 ശതമാനം ഓഹരിയാണ് ജെറ്റ് എയർവേസിലുള്ളത്.
ജെറ്റ് എയർവേസ് മുഴുവനായോ അല്ലെങ്കിൽ വിമാനങ്ങളോ ഏവിയേഷനുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ ഏറ്റെടുക്കാനാണ് ടാറ്റാ ഗ്രൂപ്പിന് താത്പര്യം. എന്നാൽ, ഇപ്പോൾ 51 ശതമാനം ഓഹരികൾ പക്കലുള്ള ഗോയലിന് 26 ശതമാനം നിലനിർത്തി വൈസ് ചെയർമാൻ സ്ഥാനം വേണമെന്നാണ് ആവശ്യം. ഇത് ടാറ്റാ ഗ്രൂപ്പിന് സ്വീകാര്യമല്ല. ഇടപാടിന്റെ പ്രാരംഭഘട്ടം മാത്രമാണ് നടന്നിരിക്കുന്നത്.
ഇനിയൊരു സഹകരണ സംരംഭത്തിനില്ലെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ നിലപാട്. നിലവിൽ സിംഗപ്പൂർ എയർലൈൻസുമായി സഹകരിച്ച് വിസ്താരയിലും മലേഷ്യൻ ബജറ്റ് വിമാനക്കന്പനിയായ എയർ ഏഷ്യയിലും ടാറ്റാ ഗ്രൂപ്പിന് നിക്ഷേപമുണ്ട്.
പ്രതിസന്ധിയിലായ ജെറ്റ് എയർവേസിന്റെ ശന്പളം ഏതാനും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. പൈലറ്റുമാർക്കും പ്രധാന എക്സിക്യൂട്ടീവുകൾക്കും വൈകിയാണ് വേതനം നല്‍കുന്നത്.
ഗോയലിനെ നിലനിർത്തി ജെറ്റ് എയർവേസ് വാങ്ങില്ല
10:59 PM Oct 19, 2018 | Deepika.com