ന്യൂയോർക്ക്: ആഗോളവ്യാപകമായി യുട്യൂബ് പ്രവർത്തനം തടസപ്പെട്ടു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യുട്യൂബിന്റെ പ്രവർത്തനം ഒരു മണിക്കൂർ നേരത്തേക്കാണ് തടസപ്പെട്ടത്. ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലും പ്രവർത്തനം തടസപ്പെട്ടെങ്കിലും ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു. എന്നാൽ, കാരണം എന്തെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാവിലെ ഏഴോടെയാണ് യുട്യൂബിന്റെ പ്രവർത്തനം തടസപ്പെട്ടതായി ട്വിറ്ററിൽ പരാതിയുയർന്നത്. പ്രധാന യുട്യൂബ് പ്ലാറ്റ്ഫോം മാത്രമല്ല യുട്യൂബ് മ്യൂസിക്, യുട്യൂബ് ടിവി എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു. വെബ്, ആപ് പ്ലാറ്റ്ഫോമുകളിലും യുട്യൂബ് നിശ്ചലമായി. വീഡിയോ പ്ലേ ചെയ്യാൻ ശ്രമിച്ച ഉപയോക്താക്കളുടെ ഡിവൈസുകളിൽ ബ്ലാങ്ക് സ്ക്രീൻ മാത്രമാണ് ദൃശ്യമായത്.
പെട്ടെന്ന് തിരിച്ചറിഞ്ഞു
പ്രവർത്തനത്തിൽ തകരാറുണ്ടായത് പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ നടപടി സ്വീകരിക്കാൻ ട്വിറ്ററിനു കഴിഞ്ഞു. ഉപയോക്താക്കൾ തകരാർ റിപ്പോർട്ട് ചെയ്ത് അറിയിച്ചതിന് നന്ദി പറയുകയും ഉണ്ടായ തടസത്തിന് ക്ഷമ ചോദിക്കുകയും ചെയ്ത് അധികൃതർ വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.
എല്ലാം ശൂന്യം
ഇന്റർനെറ്റ്, ടെലികോം സേവനങ്ങൾ നിരീക്ഷിക്കുന്ന ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ എല്ലായിടത്തും യുട്യൂബിന്റെ പ്രവർത്തനം തടസപ്പെട്ടു. യൂറോപ്പ്, നോർത്തമേരിക്ക, സൗത്തമേരിക്ക, ഏഷ്യ പസഫിക്, ഇന്ത്യ എന്നിവിടങ്ങളാണ് യുട്യൂബിന്റെ പ്രധാന ഉപയോഗകേന്ദ്രങ്ങൾ.
ചരിത്രത്തിലെ ഏറ്റവും വലിയ തകരാർ?
കന്പനിയുടെ ചരിത്രത്തിൽ ഏറ്റവുമധികം നീണ്ടുനിന്ന പ്രവർത്തനതടസമാണ് ഇന്നലത്തേത്. ഈ വർഷംതന്നെ രണ്ടു പ്രധാന തടസങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രൊയേഷ്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ മാച്ചിനിടെ യുട്യൂബ് ടിവിയുടെ പ്രവർത്തനം തടസപ്പെട്ടിരുന്നു. മറ്റു മാച്ചുകൾക്കിടയിലും യുട്യൂബ് ടിവിയുടെ പ്രവർത്തനം തടസപ്പെട്ടിരുന്നതായി ചില ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.
യുട്യൂബ് പണിമുടക്കി
09:55 PM Oct 17, 2018 | Deepika.com