വാഷിംഗ്ടൺ ഡിസി: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ തിരോധാനത്തിൽ സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്നതിനെ യുഎസ് പ്രസിഡന്റ് ട്രംപ് വിമർശിച്ചു. സൗദിക്കു സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും കുറ്റം ചെയ്തെന്നു തെളിയുന്നതുവരെ നിരപരാധിയായി കണക്കാക്കണമെന്ന തത്വം പാലിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു.
യുഎസിൽ താമസിക്കുന്ന സൗദി സ്വദേശിയായ ഖഷോഗി ഈ മാസം രണ്ടിന് ഈസ്റ്റാംബൂളിലെ സൗദി കോൺസുലേറ്റിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയശേഷം അപ്രത്യക്ഷനാവുകയായിരുന്നു. സൗദി ഇന്റലിജൻസുമായി ബന്ധമുള്ള സംഘം ഖഷോഗിയെ കൊലപ്പെടുത്തിയെന്നാണു തുർക്കി ആരോപിക്കുന്നത്. എന്നാൽ സൗദി ഇതു നിഷേധിച്ചു.
റിയാദിൽ സൗദിയിലെ സൽമാൻ രാജാവുമായും പുത്രൻ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ അങ്കാറയിലെത്തി തുർക്കി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ കോൺസുലേറ്റിൽ പരിശോധന നടത്തിയ തുർക്കി പോലീസ് ഏതാനും തെളിവുകൾ കണ്ടെടുത്തെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ വിമർശകനായ ഖഷോഗിയെ കോൺസുലേറ്റിൽ കൊലപ്പെടുത്തിയതിന്റെ വീഡിയോ ഓഡിയോ തെളിവുകൾ തങ്ങൾക്കു കിട്ടിയെന്നു നേരത്തെ തുർക്കി പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അബദ്ധത്തിൽ ഖഷോഗി കൊല്ലപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ സൗദി സർക്കാരിനു പങ്കില്ലെന്നും വ്യക്തമാക്കി പ്രസ്താവന പുറപ്പെടുവിക്കാൻ സൗദി തയാറെടുക്കുന്നതായും റിപ്പോർട്ടു വന്നിരുന്നു.
ഖഷോഗി: സൗദിയെ ന്യായീകരിച്ചു ട്രംപ്
08:00 PM Oct 17, 2018 | Deepika.com