ലണ്ടൻ: മാൻ ബുക്കർ സമ്മാനം വടക്കൻ അയർലൻഡിൽനിന്നുള്ള അന്ന ബേൺസിന്. മിൽക്ക്മാൻ എന്ന നോവലാണ് അരലക്ഷം പൗണ്ടിന്റെ (47.5 ലക്ഷം രൂപ) സമ്മാനത്തിനർഹമായത്. ശക്തനായ ഒരാളുടെ ലൈംഗിക പീഡനങ്ങൾക്കിരയാകുന്ന പതിനെട്ടുകാരിയുടെ കഥയാണു മിൽക്ക്മാൻ.
പേരില്ലാത്ത പതിനെട്ടുകാരിയെ നടുവിലെ സഹോദരി എന്നാണു കഥയിൽ വിളിക്കുന്നത്. അർധസൈനികനായ മധ്യവയസ്കനാണ് അവളെ വേട്ടയാടുന്നത്.
അവിശ്വസനീയമാംവിധം മൗലികം എന്നാണു ജൂറി അധ്യക്ഷൻ ക്വാമി ആന്റണി അപ്പയ്യ നോവലിനെപ്പറ്റി പറഞ്ഞത്. പരന്പരാഗത ചിന്താരീതികളെ വെല്ലുവിളിക്കുന്നതാണു രചന. ക്രൂരതയുടെയും ലൈംഗിക കൈയേറ്റത്തിന്റെയും ചെറുത്തുനില്പിന്റെയും കഥയാണിത്: അപ്പയ്യ പറഞ്ഞു.
കഥാപാത്രങ്ങൾക്കു പേരുനൽകാതെയാണു നോവൽ എഴുതിയിരിക്കുന്നത്. ഖണ്ഡികകൾ വളരെ വലുതാണ്. ലളിതവായനയ്ക്കു പറ്റിയതല്ല കൃതി എന്നും അപ്പയ്യ പറഞ്ഞു.
2002-ൽ നോ ബോൺസ് എന്ന കൃതിക്ക് ഓറഞ്ച് പ്രൈസ് നേടിയ അന്നാ ബേൺസ് വടക്കൻ അയർലൻഡിൽനിന്നു മാൻബുക്കർ നേടുന്ന ആദ്യ എഴുത്തുകാരിയായി. 56 വയസുണ്ട് ബേൺസിന്. റിച്ചാർഡ് പവേഴ്സ്, ഡെയിസി ജോൺസൺ എന്നീ അമേരിക്കക്കാരെയും കാനഡയിൽനിന്നുള്ള ഇസി ഇഡുഗ്വാനെയും പിന്തള്ളിയാണു ബേൺസിന്റെ നേട്ടം.
അവാർഡ് തുക കടംവീട്ടാൻ
തനിക്ക് ഏറെ കടമുണ്ടെന്നും അവാർഡു തുക കടംവീട്ടാൻ ഉപയോഗിക്കുമെന്നും അന്നാബേൺസ് വ്യക്തമാക്കി. എഴുത്ത് തന്നെ സംബന്ധിച്ച് അത്ര ആദായകരമായ ഏർപ്പാടായിരുന്നില്ല.
അവാർഡ് കിട്ടിയതിനാൽ ഇനി ആശ്വസിക്കാമെന്നും അവർ പറഞ്ഞു.
അന്ന ബേൺസിനു മാൻ ബുക്കർ സമ്മാനം
08:00 PM Oct 17, 2018 | Deepika.com