കെയ്റോ: മധ്യപൂർവേഷ്യ, ഉത്തരാഫ്രിക്ക മേഖലയിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിൽ കൂടുതൽ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മത്ബൂലിയുമായി ലുലു ചെയർമാൻ എം.എ. യൂസഫലി കയ്റോയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഈജിപ്തിൽ നിക്ഷേപം നടത്താനുള്ള താത്പര്യം വെളിപ്പെടുത്തിയത്.
രണ്ടു വർഷത്തിനുള്ളിൽ നാലു ഹൈപ്പർമാർക്കറ്റുകളും രണ്ടു ലോജിസ്റ്റിക് സെന്ററുകളും ആരംഭിക്കാനാണ് പദ്ധതിയെന്ന് യോഗത്തിൽ യൂസഫലി പറഞ്ഞു.
ഒക്ടോബർ സിറ്റി, ന്യൂ കെയ്റോ, അൽ അബൂർ എന്നിവിടങ്ങളിൽ നാലു ഹൈപ്പർമാർക്കറ്റുകളും രണ്ടു ലോജിസ്റ്റിക്സ് സെന്ററുകളുമാണ് ആരംഭിക്കുന്നത്. ഇതിനായി 500 മില്യണ്‍ ഡോളറാണ് (50 കോടി ഡോളർ) ലുലു നിക്ഷേപിക്കുകയെന്ന് യോഗത്തിനുശേഷം മന്ത്രിസഭാ വക്താവ് നാദിർ സാദ് അറിയിച്ചു.
നിക്ഷേപകർ നേരിടുന്ന ഏതു പ്രതിബന്ധങ്ങളൂം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഡോ. മുസ്തഫ മത്ബൂലി അറിയിച്ചു.
ലോജിസ്റ്റിക് സെന്ററുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ നിർണയിക്കുന്നതിന് സോഹാജ്, അലക്സാൻഡ്രിയ, അൽ സുഖ്ന, ഈസ്റ്റ് പോർട്ട് സയിദ് തുടങ്ങിയ സ്ഥലങ്ങളിൽ ലുലു പ്രതിനിധി സംഘം നേരിട്ട് സന്ദർശനം നടത്താനും യോഗത്തിൽ ധാരണയായി. അനുയോജ്യമായ സ്ഥലങ്ങൾ നിർണയിച്ചു കഴിഞ്ഞാലുടൻ ലോജിസ്റ്റിക് സെന്ററുകളുടെ നിർമാണം ലുലു ഏറ്റെടുത്ത് നടത്തും. പൊതുവിതരണ വ്യാപാര മന്ത്രി ഡോ. അലി മെസൽഹി, ഉന്നത മന്ത്രാലയ പ്രതിനിധികൾ, ലുലു ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ലുലു ഗ്രൂപ്പ് ഈജിപ്തിൽ 50 കോടി ഡോളറിന്റെ നിക്ഷേപത്തിന്
10:56 PM Oct 16, 2018 | Deepika.com