തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിരൂക്ഷമായ പ്രളയത്തിൽ മരിച്ച 439 പേരിൽ 55 പേർക്കു മാത്രമേ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ഉണ്ടായിരുന്നുള്ളൂവെന്ന് എൽഐസി ചെയർമാൻ വി.കെ. ശർമ അറിയിച്ചു.
55 പേർക്ക് 79 പോളിസികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇതിൽ 40 പോളിസികൾ കാലഹരണപ്പെട്ടതായിരുന്നു. ബാക്കിയുള്ള 39 പോളിസികളിൽ 26 എണ്ണത്തിന്റെ പോളിസി ക്ലെയിം തുക അനുവദിച്ചു. 50 ലക്ഷം രൂപയാണ് ഈയിനത്തിൽ നല്കിയത്.ബാക്കിയുള്ള ക്ലെയിമുകളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്.
എൽഐസി ജീവനക്കാർ സ്വരൂപിച്ച ഏഴു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൽഐസി ചെയർമാൻ കൈമാറി. എൽഐസി മാനേജിംഗ് ഡയറക്ടർ ബി. വേണുഗോപാൽ, സൗത്ത് സോണൽ മാനേജർ ആർ. ദാമോദരൻ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ ശാന്താ വർക്കി എന്നിവരും സന്നിഹിതരായിരുന്നു.
പ്രളയത്തിൽ മരിച്ചവരിൽ ഇൻഷ്വറൻസ് പരിരക്ഷ 55 പേർക്കു മാത്രം
11:04 PM Oct 15, 2018 | Deepika.com