വത്തിക്കാൻ സിറ്റി: സഭാമക്കളുടെ കുറവുകളും ദുഃഖങ്ങളും ശരീരത്തിൽ പേറി സഹനമാർഗത്തിലൂടെ സഭയെ സ്നേഹിച്ച പുരോഹിത ശ്രേഷ്ഠനാണ് ദൈവദാസൻ ആർച്ച് ബിഷപ് മാർ മാത്യു കാവുകാട്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാർ കാവുകാട്ടിന്റെ നാൽപ്പത്തിയൊൻപതാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ നടന്ന അനുസ്മരണ കുർബാനയിൽ വചന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
തന്നെ കബളിപ്പിച്ചവരോടും അനീതി ചെയ്തവരോടു പോലും കരുണാർദ്രമായ സ്നേഹം കാട്ടിയ മഹാമനസ്കൻ ആയിരുന്നു മാർ കാവുകാട്ടെന്നു കർദിനാൾ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നാമകരണ നടപടികൾ വേഗം ഫലപ്രാപ്തിയിലെത്താൻ കൂടുതൽ പ്രാർഥിക്കണമെന്നും മാർ ആലഞ്ചേരി ഓർമിപ്പിച്ചു.
ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിൽ നിന്നുളള വൈദികരും സന്യാസിനികളും അല്മായരും ഉൾപ്പെടെ നിരവധിപേർ തിരുക്കർമത്തിൽ പങ്കെടുത്തു. ഫാ. ജോർജ് ളാനിതോട്ടം, ഫാ. ചെറിയാൻ തുണ്ടുപറന്പിൽ, ഫാ. ബിജു മുട്ടത്തു കുന്നേൽ എന്നിവരും കാവുകാട്ട് കുടുംബത്തിലെ മൂന്നു കന്യാസ്ത്രീകളും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. പോസ്റ്റുലേറ്റർ ഫാ. ജോസഫ് ആലഞ്ചേരി സ്വാഗതവും ചങ്ങനാശേരി അതിരൂപത വൈദിക പ്രതിനിധി ഫാ. ക്രിസ്റ്റോ നേര്യംപറന്പിൽ നന്ദിയും പ്രകാശിപ്പിച്ചു. നേർച്ച വിതരണത്തിനുശേഷം സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
മാർ കാവുകാട്ട് ഒരു സഹനദാസൻ: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
12:24 AM Oct 15, 2018 | Deepika.com