ആങ്കാറ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ തിരോധാനത്തിൽ സൗദി കൂടുതൽ പ്രതിരോധത്തിലാകുന്നു. ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്കി.
സൗദിയിലെ അബ്ദുള്ള രാജാവുമായി ഫോണിൽ സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. സത്യം പുറത്തുവരണമെന്നാവശ്യപ്പെട്ടു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസും രംഗത്തുവന്നു.
വിവാഹമോചന സർട്ടിഫിക്കറ്റ് വാങ്ങാൻ ഈ മാസം രണ്ടിനു തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ പ്രവേശിച്ച ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗി കോൺസുലേറ്റിൽ കൊല്ലപ്പെട്ടുവെന്നും ഇതിന് വീഡിയോ, ഓഡിയോ തെളിവുകളുണ്ടെന്നും തുർക്കി ആരോപിക്കുന്നു.
സൗദി സ്വദേശിയായ ഖഷോഗി അവിടെ ഭരണം നിയന്ത്രിക്കുന്ന മുഹമ്മദ് ബിൻ സൽമാർ രാജകുമാരന്റെ കടുത്ത വിമർശകനായിരുന്നു. അമേരിക്കയിലേക്കു കടന്ന അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിൽ ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു.
സൗദിയിൽനിന്നെത്തിയ 15 അംഗ സംഘമാണ് കൊല നടത്തിയതെന്നു തുർക്കി പറയുന്നു. പീഡിപ്പിച്ചു കൊന്നശേഷം ശരീരം കഷണങ്ങളാക്കി അഴുക്കുചാലിലൂടെ ഒഴുക്കിക്കളഞ്ഞിരിക്കാമെന്നു സംശയിക്കുന്നു. ഖഷോഗി ധരിച്ചിരുന്ന സ്മാർട്ട്വാച്ച് റിക്കാർഡ് ചെയ്ത ശബ്ദങ്ങൾ അടക്കമുള്ള തെളിവുകൾ തുർക്കിയുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ആരോപണങ്ങളെല്ലാം സൗദി നിഷേധിക്കുന്നു.
സത്യം പുറത്തുകൊണ്ടുവരും
സൗദി ഭരണവുമായി അടുത്ത ബന്ധം പുലർത്തുന്ന ട്രംപിനുമേൽ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദമുണ്ട്. ഒരു തെരഞ്ഞെടുപ്പു പരിപാടിയിലും സിബിഎസ് ചാനലിനു നല്കിയ അഭിമുഖത്തിലുമാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.
സൽമാൻ രാജാവിനെ വിളിച്ചു വിഷയം ചർച്ച ചെയ്യുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പു പരിപാടിക്കിടെ ട്രംപ് പറഞ്ഞു. സംഭവം വിശദമായി പരിശോധിക്കുമെന്നു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ആരോപണപ്രകാരം മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടുവെങ്കിൽ അതു ഘോരവും അറപ്പുളവാക്കുന്നതുമായ പ്രവൃത്തിയാണ്. സൗദിയുടെ പങ്ക് വ്യക്തമായാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നു ട്രംപ് മുന്നറിയിപ്പു നല്കി.
എന്നാൽ, ശിക്ഷയുടെ പേരിൽ സൗദിക്ക് ആയുധങ്ങൾ വില്ക്കാതിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. കാരണം അമേരിക്കൻ കന്പനികളെയും തൊഴിലവസരങ്ങളെയും ബാധിക്കും. വ്യാഴാഴ്ച റിക്കാർഡ് ചെയ്ത ചാനൽ അഭിമുഖത്തിൽ കുറച്ചു ഭാഗമാണ് ഇന്നലെ പുറത്തുവന്നത്. പൂർണഭാഗം ഇന്നു സംപ്രേഷണം ചെയ്യും.
സംഭവിച്ചത് എന്തെന്നറിയണം
എന്താണ് സംഭവിച്ചതെന്നും ആരാണ് ഉത്തരവാദിയെന്നും അറിയണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ്. ഇന്തോനേഷ്യയിലെ ബാലിയിൽ ഐഎംഎഫ് യോഗത്തിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങൾ സാധാരണമാകുന്നതിൽ ആശങ്കയുണ്ട്. ഖഷോഗിക്കു സംഭവിച്ചതെന്താണെന്നു വ്യക്തമായാൽ ഉചിതമായ നടപടിയെടുക്കാൻ സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് ഉച്ചകോടിയിൽനിന്നു ലോകബാങ്ക് മേധാവി പിന്മാറി
ഖഷോഗി സംഭവത്തിൽ ഈ മാസം 23ന് സൗദി തലസ്ഥാനമായ റിയാദിൽ ആരംഭിക്കുന്ന നിക്ഷേപക ഉച്ചകോടിയെക്കുറിച്ച് ആശങ്ക ഉയർന്നു.
ലോകബാങ്കിന്റെ തലവൻ ജിം കിം ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നു പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മിനൂച്ചിൻ, പരിപാടിയിൽ പങ്കെടുക്കാനാണ് ആലോചിക്കുന്നതെന്ന് അറിയിച്ചു.
തുർക്കിയിൽനിന്നു പുറത്തുവരുന്ന വാർത്തകൾ ഭീകരമാണെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലാഗാർദ് അറിയിച്ചു. സൗദിയിൽ നിക്ഷേപം നടത്താനുള്ള ചർച്ച നിർത്തിവച്ചതായി വിർജിൻ കന്പനി മേധാവി സർ റിച്ചാർഡ് ബ്രാൻസൺ അറിയിച്ചു.
ഖഷോഗിയുടെ തിരോധാനം: മുന്നറിയിപ്പുമായി ട്രംപ് ; സൗദി പ്രതിരോധത്തിൽ
11:36 PM Oct 13, 2018 | Deepika.com