കോട്ടയം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ സ്കീമിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ കേരള ഹൈക്കോടതി റദ്ദാക്കിയെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ ഇനിയും കടന്പകളേറെ.
ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇപിഎഫ് ഓർഗനൈസേഷൻ വിജ്ഞാപനം ഇറക്കണം. എങ്കിലേ പെൻഷൻ പറ്റിയവർക്കും ഇപ്പോൾ ജോലിയിലുള്ളവർക്കും ആനുകൂല്യങ്ങൾ ലഭിക്കൂ. എന്നാൽ, ഉടനേ വിജ്ഞാപനം ഇറങ്ങുമോ എന്നു വ്യക്തമല്ല.
ഇതേ വിഷയത്തിൽ മറ്റു ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കേസ് നിലവിലുണ്ട്. സുപ്രീംകോടതി അടുത്തമാസം പകുതിക്കേ കേസ് പരിഗണിക്കൂ.
തൊഴിലാളിയുടെ മാസശന്പളം പരമാവധി 15,000 രൂപ എന്നു കണക്കാക്കി അതിന്റെ അനുപാതത്തിൽ മാത്രമേ പെൻഷൻ വിഹിതം അടയ്ക്കാവൂ എന്നതാണു റദ്ദാക്കപ്പെട്ട പ്രധാന വ്യവസ്ഥ. വിധിയനുസരിച്ച് തൊഴിലാളിക്ക് തന്റെ യഥാർഥ ശന്പളത്തിന് ആനുപാതികമായി പെൻഷൻ പദ്ധതിയിലേക്കു വിഹിതമടയ്ക്കാം. അടയ്ക്കുന്ന ഉയർന്ന വിഹിതത്തിനനുസരിച്ച പെൻഷൻ നല്കാനും വിധി വഴി തുറക്കുന്നു.
പിരിയുന്പോൾ പെൻഷൻ കണക്കു കൂട്ടാൻ ശരാശരി ശന്പളം കണക്കാക്കുന്ന രീതിയും കോടതിവിധി വഴി തിരുത്തി. 60 മാസത്തെ ശരാശരി വേതനം കണക്കാക്കണം എന്നതു മാറ്റി. 12 മാസത്തെ ശരാശരി ശന്പളം കണക്കാക്കി വേണം പെൻഷൻ നിശ്ചയിക്കാൻ.
ഉയർന്ന അനുപാതത്തിൽ പണമടച്ചവർക്ക് ഉയർന്ന പെൻഷനുള്ള ആനുകൂല്യം 2014 സെപ്റ്റംബർ ഒന്നിനു മുന്പ് വിരമിച്ചവർക്കു മാത്രമായി ചുരുക്കിയ വ്യവസ്ഥയും കോടതി റദ്ദാക്കി. ജീവനക്കാർക്ക് കൂടുതൽ വിഹിതമടയ്ക്കാനുള്ള ഓപ്ഷൻ എപ്പോൾ വേണമെങ്കിലും നല്കാമെന്നു കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിലെ വിധി 15000ലേറെപ്പേർ കക്ഷികളായ കേസിലാണ്. ഇതിൽ കക്ഷി ചേരാത്തവർക്ക് ആനുകൂല്യം കിട്ടണമെങ്കിൽ ഇപിഎഫ് സംഘടന വിജ്ഞാപനമിറക്കണം. 2016 ഒക്ടോബറിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2017 മാർച്ച് 31ന് എല്ലാവർക്കും വിധിയുടെ ആനുകൂല്യം നല്കുമെന്ന് ഇപിഎഫ്ഒ വിജ്ഞാപനം ഇറക്കിയതാണ്. അത് രണ്ടു മാസത്തിനു ശേഷം 2017 മേയ് 31ന് ഭേദഗതി ചെയ്തു. കേസിൽ കക്ഷിചേരാത്തവർക്ക് ആനുകൂല്യം കിട്ടണമെങ്കിൽ 2017 മാർച്ച് 23 ലെ ഉത്തരവ് പുനഃസ്ഥാപിക്കണം.
പിഎഫ് പെൻഷൻ: ആനുകൂല്യം ലഭിക്കാൻ വിജ്ഞാപനം വരണം
11:22 PM Oct 13, 2018 | Deepika.com