കൊച്ചി: നാടിനെ നടുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചെറുകിട ഫർണിച്ചർ നിർമാതാക്കൾക്കും വ്യാപാരികൾക്കുമായി 12 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസി ഏർപ്പെടുത്തുമെന്നു ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രളയ ദുരന്തത്തിൽ സംസ്ഥാനത്ത് ഏകദേശം 532 സ്ഥാപനങ്ങൾക്കു നാശം സംഭവിച്ചു.
ഒരു ലക്ഷം മുതൽ ഒരു കോടി രൂപവരെ നഷ്ടം സംഭവിച്ച ഫർണിച്ചർ നിർമാതാക്കളുണ്ട്. ഇനി ഒരു ദുരന്തമുണ്ടായാൽ അതിനെ അതിജീവിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇൻഷ്വറൻസ് പോളിസി ഏർപ്പെടുത്തുന്നത്. എറണാകുളം ജില്ലയൽ നൂറോളം സ്ഥാപനങ്ങളെ ഇൻഷ്വറൻസ് പരിരക്ഷയുടെ കീഴിൽ കൊണ്ടുവരും. ഇതിന്റെ മുഴുവൻ ചെലവും അസോസിയേഷൻ വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നല്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാളെ തൃശൂരിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമിതി യോഗത്തിൽ തുക കൈമാറും.
അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ.പി. രവീന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ, ജില്ലാ ജനറൽ സെക്രട്ടറി സുനിൽ വർഗീസ്, ചെയർമാൻ ദീപക് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഫർണിച്ചർ നിർമാതാക്കൾക്ക് ഇൻഷ്വറൻസ്
11:22 PM Oct 13, 2018 | Deepika.com