കാബൂൾ: അഫ്ഗാനിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ കാബൂളിലെ ജംബോ സ്ഥാനാർഥിപ്പട്ടിക വോട്ടർമാർക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തലവേദനയായി. തലസ്ഥാനനഗരം ഉൾപ്പെടുന്ന മണ്ഡലത്തിൽനിന്ന് 800 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ടാബ്ളോയ്ഡ് പത്രത്തിന്റെ വലിപ്പത്തിൽ 15 പേജുകളിലാണ് ഇത്രയും സ്ഥാനാർഥികളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് 20നാണ്. രാജ്യമൊട്ടാകെ 2500 സ്ഥാനാർഥികളാണുള്ളത്. ഇതിൽ മൂന്നിലൊന്നും കാബൂൾ മണ്ഡലത്തിലാണ്. ബാലറ്റ് പേപ്പറിൽനിന്ന് പ്രിയപ്പെട്ട സ്ഥാനാർഥിയെ കണ്ടെത്തി വോട്ട് രേഖപ്പെടുത്തുകയെന്നത് വോട്ടർക്കു വലിയ വെല്ലുവിളിയാകും.
വോട്ടർമാരുടെ പ്രയാസം കുറയ്ക്കാനായി സ്ഥാനാർഥികൾ വോട്ടർപട്ടികയിലെ നന്പരും പ്രചാരണ പോസ്റ്ററുകളിൽ വലുതായി പ്രദർശിപ്പിച്ചിട്ടുണ്ട്. പന, സിംഹം, കണ്ണാടി തുടങ്ങി എളുപ്പം ഓർത്തിരിക്കാവുന്ന ചിഹ്നങ്ങളും ഉപയോഗിക്കുന്നു.
കാബൂൾ നഗരം ഉൾപ്പെടുന്ന കാബൂൾ പ്രവിശ്യ ജനസാന്ദ്രതയിൽ വളരെ മുന്നിലാണ്. അഫ്ഗാനിസ്ഥാന്റെ മൊത്തം ജനസംഖ്യയിൽ അഞ്ചിലൊന്നും കാബൂളിലാണു ജീവിക്കുന്നത്. അതിൽതന്നെ കൂടുതലും കാബൂൾ നഗരത്തിലും. അതാണ് സ്ഥാനാർഥികളുടെ എണ്ണം കൂടാൻ കാരണം. പ്രവിശ്യയിലെ 33 സീറ്റുകളിലേക്ക് 16 ലക്ഷം വോട്ടർമാരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കള്ളവോട്ട് ലക്ഷ്യമിട്ടുള്ള വ്യാജ രജിസ്ട്രേഷനാണ് വോട്ടർമാരുടെ എണ്ണം കൂട്ടിയതെന്നു സംശയിക്കുന്നു.
താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തെരഞ്ഞെടുപ്പിൽ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് തീവ്രവാദികൾ പറയുന്നു.
കാബൂൾ ബാലറ്റ് പേപ്പർ വോട്ടർക്കു പണിയാകും
12:41 AM Oct 13, 2018 | Deepika.com