മയാമി: യുഎസിന്റെ ചരിത്രത്തിൽ നേരിടേണ്ടിവന്ന മൂന്നാമത്തെ വലിയ ചുഴലിക്കൊടുങ്കാറ്റായ മൈക്കിൾ ഫ്ളോറിഡ സംസ്ഥാനത്ത് വ്യാപക നാശം വിതച്ചു. പതിനൊന്നുകാരി ഉൾപ്പെടെ രണ്ടു പേർ മരിച്ചു.
കനത്ത മഴയിൽ തീരമേഖലയിലെ നഗരങ്ങൾ വെള്ളത്തിനടിയിലായി. മരങ്ങൾ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോർത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി.
ബുധനാഴ്ച ഉച്ചയ്ക്കാണ് മൈക്കിൾ ഫ്ളോറിഡയിൽ വീശിയത്. ചൊവ്വാഴ്ച കാറ്റഗറി-2ൽ ആയിരുന്ന കൊടുങ്കാറ്റ് ബുധനാഴ്ച ആയപ്പോഴേക്കും ഏറ്റവും ശക്തിയേറിയ കാറ്റഗറി-5ലേക്ക് ഉയർന്നു. മെക്സിക്കോ ഉൾക്കടലിൽ അസാധാരണമാംവിധം വെള്ളത്തിനു ചൂടുപിടിച്ചതാണ് കൊടുങ്കാറ്റിന്റെ ശക്തി കൂട്ടിയത്. 1935ൽ ഫ്ളോറിഡയിൽ വീശിയ പേരിടാത്ത ചുഴലിയും 1969ൽ മിസിസിപ്പിയിൽ അടിച്ച കാമിലുമാണ് ഇതിനുമുന്പ് അമേരിക്ക നേരിട്ട ശക്തിയേറിയ കൊടുങ്കാറ്റുകൾ. മൈക്കിൾ ഫ്റോളിഡയിൽ വീശിയപ്പോൾ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിലേക്കു താണിരുന്നു. തുടർന്ന് കാറ്റഗറി-2ലേക്കും താണു.
ഗാഡ്സൻ കൗണ്ടിയിൽ മരം വീണ് ഒരു പുരുഷനും സെമിനോൾ കൗണ്ടിയിൽ മൊബൈൽ വീട് തകർന്ന് പെൺകുട്ടിയും മരിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തകർ കൂടുതൽ മേഖലകളിൽ എത്തിച്ചേർന്നാലേ നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമാകൂ. തീരപ്രദേശങ്ങളിൽ രണ്ടര മീറ്റർ ഉയരത്തിൽ തിരമാലയുണ്ടായി.
കനത്ത മഴ നിരവധി ഭവനങ്ങളെ വെള്ളത്തിൽ മുക്കി. ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് അവഗണിച്ചവർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയിരിക്കാമെന്ന ആശങ്ക ശക്തമാണ്. മൂന്നേമുക്കാൽ ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതെങ്കിലും ആരും കാര്യമായി വകവച്ചില്ല.
അമേരിക്കയിലെത്തുംമുന്പ് ഹോണ്ടുറാസ്, നിക്കരാഗ്വ, എൽസാൽവദോർ രാജ്യങ്ങളിൽ വീശിയ മൈക്കിൾ 13 പേരുടെ ജീവനെടുത്തിരുന്നു.
മൈക്കിൾ കൊടുങ്കാറ്റ്: ഫ്ളോറിഡയിൽ രണ്ടു മരണം
01:00 AM Oct 12, 2018 | Deepika.com