ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഐഎൻഎക്സ് മീഡിയ കേസിലാണ് രാജ്യത്തും ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിലുമുള്ള 54 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. തമിഴ്നാട്ടിലെ കൊടൈക്കനാൽ, ഉൗട്ടി എന്നിവിടങ്ങളിലെ ബംഗ്ലാ വുകളും ഡൽഹി ജോർബാഗിലുള്ള ഫ്ളാറ്റും അതിൽ ഉൾപ്പെടുന്നു.
കാർത്തിയുമായി ബന്ധമുളള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കന്പനിയുടെ ചെന്നൈയിലെ ബാങ്കിലുള്ള 90 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം, ബ്രിട്ടനിലെ കോട്ടേജ്, ബാഴ്സലോണയിലെ ടെന്നീസ് ക്ലബ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നിയമാനുസൃതമല്ലെന്നും ഇതിനെതിരേ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും കാർത്തി ചിദംബരം പ്രതികരിച്ചു. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐഎൻഎക്സ് മീഡിയ കന്പനിക്ക് നിയമവിരുദ്ധമായി വിദേശത്തു നിന്ന് 305 കോടി രൂപയുടെ മൂലധനനിക്ഷേപം നേടാൻ കാർത്തി ചിദംബരം 10 ലക്ഷം രൂപ കോഴ വാങ്ങി എന്നാണ് സിബിഐയുടെ കണ്ടെത്തൽ. 2017 മേയ് 15നാണ് കാർത്തി ചിദംബരത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാന്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ദ്രാണി മുഖർജിയുടെ മൊഴി പ്രകാരം കഴിഞ്ഞ ഫെബ്രുവരി 28ന് കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു.
കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
12:46 AM Oct 12, 2018 | Deepika.com