വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രം ജീവനെ ഇല്ലാതാക്കാൻ വാടകക്കൊലയാളിയെ ആശ്രയിക്കുന്നതിനു തുല്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പു നല്കി. നിഷ്കളങ്കമായ ജീവനെ ഇല്ലാതാക്കുന്ന പ്രവർത്തിയെ എങ്ങനെയാണ് ചികിത്സാപരമെന്നും മാനുഷികമെന്നും വിളിക്കുക. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രതിവാര പൊതുദർശന പരിപാടിയിലാണ് ഗർഭച്ഛിദ്രത്തിനെതിരേ മാർപാപ്പ അതിശക്തമായി പ്രതികരിച്ചത്.
ഗർഭച്ഛിദ്രമെന്നാൽ കൊലയാളിയെ വാടകയ്ക്കെടുക്കലാണ്. മനുഷ്യ ജീവനെ ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ആശ്രയിക്കലാണ്. കൊല്ലരുതെന്നാണ് അഞ്ചാമത്തെ കല്പന. മനുഷ്യ ജീവൻ, അത് എത്രതന്നെ ചെറുതാണെങ്കിലും ഇല്ലാതാക്കിക്കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ല.
അക്രമത്തിനും തിരസ്കരണത്തിനും കാരണമാകുന്നത് ഭീതിയാണ്. ജീവനെ ദൈവത്തിന്റെ ദാനമായി കണ്ട് സ്വാഗതം ചെയ്യുകയാണു വേണ്ടത്. പിറക്കാൻപോകുന്ന കുഞ്ഞിന് പോരായ്മകളുണ്ടെന്നു കണ്ടെത്തിയാൽ മാതാപിതാക്കൾക്ക് ശക്തമായ പിന്തുണ നല്കണം. രോഗിയായ മുതിർന്ന വ്യക്തിക്കു സഹായം വേണം, അതുപോലതന്നെ രോഗിയായ കുഞ്ഞിനും സഹായം വേണം. പോരായ്മകളുള്ള കുഞ്ഞ്, നിങ്ങളുടെ സ്വാർഥതയെ സ്നേഹമായി പരിവർത്തനം ചെയ്യാനുള്ള ദൈവത്തിന്റെ ദാനമാണെന്നു മനസിലാക്കണം.
മനുഷ്യ ജീവന്റെ വില ഇടിയുന്നതായും മാർപാപ്പ ചൂണ്ടിക്കാട്ടി. യുദ്ധവും ചൂഷണവും എന്തും പാഴാക്കിക്കളയുന്ന സംസ്കാരവും ഗർഭച്ഛിദ്രവുമെല്ലാം ഇതിനു കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭച്ഛിദ്രം വാടകക്കൊല: ഫ്രാൻസിസ് മാർപാപ്പ
12:29 AM Oct 11, 2018 | Deepika.com